ഇലക്ട്രിക് വുഡ് കട്ടറിന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; ശേഷം യുവാവ് ജീവനൊടുക്കി
Mail This Article
ചെന്നൈ∙ തമിഴ്നാട്ടിലെ പല്ലാവരത്ത് പൊഴിച്ചലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രകാശ് (41), ഭാര്യ ഗായത്രി (39), മക്കളായ നിത്യശ്രീ (13), ഹരികൃഷ്ണ (9) എന്നിവരെയാണ് ശനിയാഴ്ച രാവിലെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇലക്ട്രിക് വുഡ് കട്ടർ ഉപയോഗിച്ച് പ്രകാശ്, ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലും ആത്മഹത്യയ്ക്കും കാരണമെന്നാണ് നിഗമനം.
നേരം പുലർന്നിട്ടും വീട്ടിലെ ലൈറ്റുകൾ കത്തുന്നതും വാതിലുകൾ പൂട്ടിയിട്ടിരിക്കുന്നതും കണ്ട് സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ മുറിയിലായിരുന്നു നാലുപേരുടെയും മൃതദേഹങ്ങൾ.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയിലെ ടിസിഎസിൽ ജീവനക്കാരനായിരുന്നു പ്രകാശ്. ഇയാൾ ഓൺലൈൻ വഴിയാണ് ഇലക്ട്രിക് വുഡ് കട്ടർ വാങ്ങിയതെന്ന് പൊലീസ് അറിയിച്ചു.
English Summary: Man Ends Life After Killing His Wife, Two Children with Wood Cutting Machine in Chennai