ADVERTISEMENT

കൊച്ചി∙ രാജ്യാന്തര വിമാനത്താവളത്തിന്റെ ഡയറക്ടർ എ.സി.കെ. നായർ വിരമിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം എയർപോർട്ട് ഡയറക്ടർ പദവിയിൽ സേവനം അനുഷ്ഠിച്ച വ്യക്തി എന്ന റെക്കോർഡുമായാണ് എ.സി.കെ. നായർ പടിയിറങ്ങുന്നത്. 2004 മുതൽ കൊച്ചി വിമാനത്താവള ഡയറക്ടറാണ് ഇദ്ദേഹം.

കൊച്ചി വിമാനത്താവള വികസനത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തികളിൽ ഒരാളാണ്. കൊച്ചിയിൽ പൊതുജന പങ്കാളിത്തത്തോടെയുളള വിമാനത്താവള നിർമാണത്തിന് കേന്ദ്രാനുമതി ലഭിച്ചതിനെ തുടർന്ന്, 1996-ൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇലക്ട്രിക്കൽ വിഭാഗം ചെന്നൈ മേഖലാ മേധാവിയായിരുന്ന എ.സി.കെ. നായർ ഡപ്യൂട്ടേഷനിലാണു സിയാലിൽ എത്തിയത്.

വിമാനത്താവളത്തിന്റെ നിർമാണഘട്ടത്തിൽ എ.സി.കെ. നായരുടെ സാങ്കേതിക ജ്ഞാനവും നേതൃഗുണവും നിർണായകമായി. ഡപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് സിയാലിന്റെ അഭ്യർഥനയനുസരിച്ച് 2000-ൽ കൊച്ചി വിമാനത്താവളത്തിന്റെ ഇലക്ട്രിക്കൽ വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജരായി ചുമതലയേറ്റു. 2004-ൽ എയർപോർട്ട് ഡയറക്ടറായി സർവീസിലിരിക്കെ എംബിഎ കരസ്ഥമാക്കി. വിമാനത്താവള ഓപ്പറേറ്റർമാരുടെ രാജ്യാന്തര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ ഏഷ്യാ പസഫിക് ഡയറക്ടറായി ആറുവർഷം പ്രവർത്തിച്ചു.

കൊച്ചി വിമാനത്താവളത്തെ സാങ്കേതികമായി ഇന്ത്യയിലെ ഏറ്റവും മികച്ചതാക്കി മാറ്റുന്നതിലും സിയാലിനു പുതിയ വരുമാന ശ്രേണികൾ കണ്ടെത്തുന്നതിലും  വലിയ പങ്കുവഹിച്ചു. കൊച്ചി വിമാനത്താവള ഡയറക്ടർ സ്ഥാനത്തിനൊപ്പം ഇലക്ട്രിക്കൽ, ഐടി, കാർഗോ, ഫയർ, സെക്യൂരിറ്റി വിഭാഗങ്ങളുടെ ചുമതലയും, കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനവും വഹിച്ചിരുന്നു. 

2006-ൽ ഒരു മാസത്തോളം സിയാലിന്റെ മാനേജിങ് ഡയറക്ടറുടെ താൽക്കാലിക ചുമതലയും നിറവേറ്റി. കൊച്ചി വിമാനത്താവളത്തിന് അത്യാധുനിക വൈദ്യുതി വിതരണ സംവിധാനം, ഇന്റഗ്രേറ്റഡ് എയർപോർട്ട് മാനേജ്‌മെന്റ് സിസ്റ്റം, ഇന്ത്യയിലെ ആദ്യത്തെ സി.ടി അധിഷ്ഠിത ബാഗേജ് സ്‌ക്രീനിങ് സംവിധാനം എന്നിവ എ.സി.കെ.നായരുടെ മുൻകൈയിലാണ് പൂർത്തിയായത്.

തിരുവനന്തപുരം സ്വദേശിയായ എ.സി.കെ.നായർ 1984-ലാണ് തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക് നേടിയത്. 1989-ൽ എയർപോർട്ട് അതോറിറ്റിയിൽ ചേരുന്നതിന് മുൻപു രണ്ടുവർഷത്തോളം ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ ജോലി ചെയ്തിരുന്നു.

English Summary: Kochi Airport Director ACK  Nair retires 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com