തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു; വോട്ടു ചെയ്തത് 68.75%
Mail This Article
കൊച്ചി∙ തൃക്കാക്കരയിൽ പോളിങ് സമയം പൂർത്തിയായപ്പോൾ 68.75% പേർ വോട്ട് ചെയ്തു. 1,96,805 വോട്ടർമാരിൽ 1,35,143 പേരാണ് വോട്ടു ചെയ്തത്. മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങൾ വിധി എഴുതി. ഇനി വെള്ളിയാഴ്ച വരെ ഫലം അറിയാനുള്ള കാത്തിരിപ്പാണ്.
രാവിലെ 10 വരെ 23.79 ശതമാനമായ പോളിങ് 11 മണി ആയപ്പോൾ 31.58 ശതമാനത്തിലെത്തി. 12 വരെ ആകയുള്ള 239 പോളിങ് ബൂത്തുകളില്‍ 39.31% പോളിങ് രേഖപ്പെടുത്തി. ആറാം മണിക്കൂറിൽ പോളിങ് 45% പിന്നിട്ടു. ആദ്യ മണിക്കൂറുകളിൽ കഴിഞ്ഞ വർഷത്തേതിലും മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി. അതിനിടെ വൈറ്റില പൊന്നുരുന്നി ബൂത്തിൽ കള്ളവോട്ടിനു ശ്രമിച്ച ഒരാൾ പിടിയിൽ. യുഡിഎഫ് ബൂത്ത് ഏജന്റുമാരാണ് പരാതിപ്പെട്ടത്.
യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംക്‌ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. അതിനിടെ മോട്ടിച്ചോട് ബൂത്തിൽ പ്രിസൈഡിങ് ഓഫിസർ മദ്യപിച്ചെന്ന് ആക്ഷേപത്തെ തുടർന്നു പകരം ആളെ നിയമിച്ചു.
പി.ടി.തോമസ് എംഎൽഎയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു തിരഞ്ഞെടുപ്പ്. ആകെയുള്ള 1,96,805 വോട്ടർമാരിൽ 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. പോളിങ്ങിനുശേഷം ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ 3നു രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടും മണ്ഡലത്തിലുണ്ട്.
വിവാദങ്ങൾ പുറത്ത് ആളിക്കത്തിയെങ്കിലും അകമേ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളാണു മുന്നണികൾ നടത്തിയത്. മുന്നണികൾക്കായി മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും വീടുകൾ കയറിയിറങ്ങി വോട്ടുതേടി.
English Summary: Thrikkakara by-election live updates