കഴിഞ്ഞ തവണ തോറ്റ ധാമിക്ക് ഇക്കുറി മിന്നും ജയം; എതിര്‍ സ്ഥാനാര്‍ഥിക്ക് 3,233 വോട്ട് മാത്രം
Mail This Article
ഡെറാഡൂൺ∙ ഉത്തരാഖണ്ഡില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് ഉപതിരഞ്ഞെടുപ്പില്‍ മിന്നും ജയം. കഴിഞ്ഞ തവണ തോറ്റ മണ്ഡലം ഉപേക്ഷിച്ച് ചംപാതില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ധാമി 55,025 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 92.94 ശതമാനം വോട്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി നേടി. 58,258 വോട്ട് ധാമി നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് 3,233 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്രം നേട്ടം കുറിച്ചപ്പോഴും തോൽവി വഴങ്ങിയ പുഷ്കർ സിങ് ധാമിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരുമായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഭുവൻചന്ദ്ര കപ്‌ഡിയോടു 6,579 വോട്ടിനാണ് ധാമി തോറ്റത്. തോറ്റെങ്കിലും രണ്ടാംവട്ടവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ധാമിയെതന്നെ ബിജെപി നിയോഗിച്ചു. ചാംപവതിൽ നിന്ന് നിയമസഭയിൽ എത്തിയ ബിജെപി എംൽഎ കൈലാഷ് ഗെഹ്ടോരി ധാമിക്കു മത്സരിക്കാനായി രാജിവയ്ക്കുകയായിരുന്നു. വിജയത്തിൽ പുഷ്കർ സിങ് ധാമിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബിജെപിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.
ഒഡിഷയിൽ ബിജെപി മൂന്നാം സ്ഥാനത്ത്
സിറ്റിങ് എംഎൽഎയും ബിജെഡി നേതാവുമായ കുമാര്‍ മൊഹന്തി മരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയിലെ ബ്രജ്രാജ്നഗറിൽ ബിജെപി സ്ഥാനാർഥി രാധാറാണി പാണ്ട മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെഡി സ്ഥാനാർഥിയും കുമാര്‍ മൊഹന്തിയുടെ ഭാര്യയുമായ അളഗ മൊഹന്തി 54,096 വോട്ടുകൾക്ക് മുന്നിലാണ്. 75,317 വോട്ടുകളാണ് അളഗ ആകെ നേടിയത്. 16 റൗണ്ട് വോട്ടെണ്ണി കഴിയുമ്പോൾ 21,221 വോട്ടുകൾ നേടി കോൺഗ്രസ് സ്ഥാനാർഥി കിഷോർ പട്ടേൽ രണ്ടാം സ്ഥാനത്ത് ഉണ്ട്.
English Summary: Pushkar Singh Dhami wins Champawat bypolls, retains CM post