ആലപ്പുഴ ബവ്കോയിലെ താൽക്കാലിക ഒഴിവുകൾ; വീതം വച്ചെടുത്തു സിപിഎം ലോക്കല്‍ കമ്മിറ്റികള്‍
Mail This Article
ആലപ്പുഴ ∙ ആലപ്പുഴയിലെ ബവ്റീജസ് വെയര്‍ഹൗസിങ് ഗോഡൗണിലെ താല്‍ക്കാലിക ഒഴിവുകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റികള്‍ വീതം വച്ചെടുത്തു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലറിയിക്കാതെ ലേബലിങ്ങ് ജീവനക്കാരുടെ ഒന്‍പത് ഒഴിവുകളിലേക്കാണ് നിയമനം നടന്നത്. കുടുംബശ്രീ അംഗങ്ങളെ നിയമിക്കുന്നുവെന്ന വ്യാജേന പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയാണ് നിയമിച്ചത്.
ബവ്കോയുടെ ആറാട്ടുവഴിയിലെ വെയര്‍ ഹൗസിങ് ഗോഡൗണില്‍ ഒന്‍പതുപേരെയാണ് അനധികൃതമായി നിയമിച്ചത്. നേരത്തെ താല്‍ക്കാലികമായി ജോലി നല്കി സ്ഥിരപ്പെടുത്തിയ 18 പേരില്‍ ഒന്പതുപേര് വിരമിച്ചപ്പോഴാണ് ഇവരെ നിയമിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ താല്‍ക്കാലിക നിയമനത്തിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നാണ് ആളുകളെ നല്‍കുന്നത്. കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് ആളെ എടുക്കുന്നുവെന്ന വ്യാജേന ഈ ഒഴിവുകള്‍ സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയയ്ക്കു കീഴിലെ ലോക്കല്‍ കമ്മിറ്റികള്‍ വീതം വച്ചെടുത്തു. നേതാക്കളുടെ ജില്ലയ്ക്കു പുറത്തുള്ള ബന്ധുക്കള്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്. ദിനംപ്രതി 650 രൂപയാണ് ഇവര്‍ക്കുള്ള വേതനം.
ജില്ലാ മാനേജര്‍ ബവ്കോ ഹെഡ് ഓഫീസിലേക്ക് നല്കുന്ന ലിസ്റ്റ് പ്രകാരമാണ് നിയമനം നടന്നത്. മാനേജര്‍ക്ക് നിയമിക്കപ്പെടാനുള്ളവരുടെ പട്ടിക നല്‍കിയത് സിപിഎം പ്രാദേശിക നേതാക്കളാണ്. ഒഴിവുകള്‍ നികത്തുന്നതിന് മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയോ ചെയ്തില്ല. നേരത്തെ താല്‍ക്കാലികമായി ഇവിടെ നിയമിച്ചവരെയും സ്ഥിരപ്പെടുത്തിയിരുന്നു. ആലപ്പുഴയിലെ 13 ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ചില്ലറ മദ്യവില്പന കേന്ദ്രങ്ങളിലേക്കും 30 ബാറുകളിലേക്കും മദ്യം എത്തിക്കുന്നത് ആറാട്ടുവഴിയിലെ വെയര്‍ ഹൗസില്‍ നിന്നാണ്.
English Summary: Irregularity in Bevco appointment - Alappuzha