പ്രവാചകനെതിരായ പരാമർശം: പ്രതിഷേധിച്ച് പാക്കിസ്ഥാൻ; ‘ഇന്ത്യയ്ക്ക് താക്കീത് നൽകണം’
Mail This Article
ഇസ്‌ലാമാബാദ് ∙ പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് പാക്കിസ്ഥാൻ. നരേന്ദ്ര മോദിയുടെ ഭരണത്തിൽ മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണെന്നും ഇന്ത്യയിൽ മതസ്വാതന്ത്ര്യം നഷ്ടമായെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. ലോകരാജ്യങ്ങള്‍ ഇതിൽ ശക്തമായി പ്രതിഷേധിക്കണമെന്നും ഇന്ത്യയ്ക്കു താക്കീത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാമർശത്തിൽ കേന്ദ്ര സർക്കാർ ക്ഷമാപണം നടത്തുകയും അപലപിക്കുകയും ചെയ്യണമെന്ന് ഗൾഫ് രാജ്യങ്ങൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ടിവി ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ചു യുപിയിലെ കാൻപുരിലുണ്ടായ സംഘർഷം അറബ് ലോകത്ത് ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കുന്ന തരത്തിലേക്കു വളർന്നിരുന്നു. ഇതോടെ പ്രശ്നപരിഹാരത്തിന് അടിയന്തര നടപടികളുമായി പാർട്ടി രംഗത്തെത്തി. വിവാദ പരാമർശം നടത്തിയ വക്താവ് നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ഡൽഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു
നൂപുറിന്റെ പരാമർശത്തിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച കാൻപുരിലെ പരേഡ് ചൗക്ക്, നയിസഡക്, യതീം ഖാന എന്നിവിടങ്ങളിലുണ്ടായ പ്രതിഷേധമാണു രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു നൂപുറിന്റെ വിവാദ പരാമർശം. ഇന്ത്യയുടെ സ്ഥാനപതിമാരെ വിളിച്ചുവരുത്തി ഖത്തറും കുവൈത്തും പ്രതിഷേധമറിയിച്ചു.
English Summary: Pakistan PM Shehbaz Sharif condemns controversial remarks of BJP leader against Prophet