ADVERTISEMENT

കൊച്ചി ∙ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോ ജോസഫിന്റേതെന്ന പേരിൽ പ്രചരിപ്പിച്ച വ്യാജ അശ്ലീല വിഡിയോ പ്രതികൾക്ക് അയച്ചത് വിദേശത്തുനിന്നെന്ന് ഉറപ്പിച്ച് പൊലീസ്. സൗദിയിലുള്ള അരൂക്കുറ്റി സ്വദേശിയാണു പ്രതികൾക്ക് വിഡിയോ അയച്ചത്. ഇയാളെ ചോദ്യം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കേസിൽ അവസാനം അറസ്റ്റിലായ അരൂക്കുറ്റി സ്വദേശികളായ നൗഫൽ, നസീർ എന്നിവർക്കാണ് ആദ്യം വിഡിയോ ലഭിച്ചത്. ഈ ദൃശ്യങ്ങളിൽ എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ എന്നുള്ള ചോദ്യവുമായി സൗദിയിലുള്ള സുഹൃത്ത് അയച്ച വിഡിയോ ആണ് ജോ ജോസഫിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇവരിൽനിന്ന് ലഭിച്ച വിഡിയോ കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ ലത്തീഫ് വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കി അതിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

വിദേശത്തുള്ള ആൾ ഇത് ഡോക്ടർ ജോ ജോസഫിന്റെ വിഡിയോ ആണ് എന്ന് പറഞ്ഞതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ദൃശ്യങ്ങളിൽ എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ എന്നുള്ള ചോദ്യം മാത്രമാണു പ്രതികളുമായി ഇയാൾ നടത്തിയിട്ടുള്ളത്. ഈ ശബ്ദ സന്ദേശം പൊലീസ് കണ്ടെടുത്തു. സൗദിയിലുള്ള ഇയാളുടെ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.

ഇയാളുടെ കുടുംബത്തെ ബന്ധപ്പെട്ട് മൊബൈൽ നമ്പർ ശേഖരിക്കാനാണ് തീരുമാനം. തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്ത് വ്യാജ വിഡിയോ കേസ് വലിയതോതിൽ മുന്നണികൾക്കിടയിൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് കാരണമായിരുന്നു. ഈ കേസിൽ ഇതുവരെ 7 പേരാണു പിടിയിലായത്.

English Summary: Police suspect Arookutty native in Saudi Arabia in Thrikkakara Bypoll related fake video case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com