കുട്ടി പബ്ജിക്ക് അടിമ, കളിക്കുന്നത് തടഞ്ഞു; യുപിയില്‍ അമ്മയെ വെടിവച്ച് കൊന്ന് മകൻ
Mail This Article
ലക്നൗ ∙ പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് ഉത്തർപ്രദേശിലെ ലക്നൗവിൽ 16 വയസ്സുകാരൻ അമ്മയെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. തലയ്ക്ക് വെടിയേറ്റ അമ്മ ഉടൻ മരിച്ചു. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതിൽനിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇക്കാര്യം ആരോടും പറയരുതെന്ന് 9 വയസ്സുകാരിയായ സഹോദരിയെ ഭീഷണിപ്പെടുത്തി. ശേഷം മൃതദേഹം ഒളിപ്പിച്ചു. മൃതദേഹത്തില്‍ നിന്നുള്ള ദുർഗന്ധം അകറ്റാൻ കുട്ടി റൂം ഫ്രഷ്‌നർ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. ജോലിക്കായി വീട്ടിലെത്തിയ ഇലക്ട്രീഷ്യനാണ് അമ്മയെ വെടിവച്ചുകൊന്നതെന്നാണ് ആദ്യം പിതാവിനോടും പൊലീസിനോടും പറഞ്ഞത്. കുട്ടിയെ കസ്റ്റഡിയിലെടുത്തതായും കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
മാർച്ചിൽ, പബ്ജി ഗെയിമിനെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ താനെ സ്വദേശിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഏറ്റവും ജനപ്രിയമായ മൊബൈൽ ഗെയിമുകളിലൊന്നാണ് പബ്ജി. ചൈനീസ് ഗെയിമിങ് കമ്പനിയായ ടാൻസന്റ് ആണ് ഇത് പുറത്തിറക്കിയത്. ഇന്ത്യയിൽ ഗെയിം നിരോധിച്ചിട്ടുണ്ട്. ഇതേ കമ്പനി ബിജിഎംഐ എന്ന ഗെയിമാണ് ഇന്ത്യയിൽ പബ്ജിക്ക് പകരം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ അനധികൃതമായ മാർഗങ്ങളിലൂടെ പബ്ജി കളിക്കുന്നവർ നിരവധിയാണ്.
English Summary: Lucknow boy shoots dead mother from father's pistol for stopping him from playing PUBG