ബാങ്ക് വായ്പ എടുത്തവർക്ക് പൊള്ളും; റീപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ
Mail This Article
മുംബൈ ∙ ബാങ്കുകൾക്കു നൽകുന്ന പണത്തിന്റെ പലിശനിരക്കായ റീപ്പോ നിരക്ക് വീണ്ടും ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 4.40 ശതമാനത്തിൽനിന്ന് 4.90 ശതമാനമായാണു റീപ്പോ നിരക്ക് ഉയർത്തിയത്. ഇതോടെ ബാങ്ക് വായ്പയുടെ പലിശനിരക്ക് കൂടുകയും സാധാരണക്കാരെ ബാധിക്കുകയും ചെയ്യും.
ഒരു മാസത്തിനിടെ 0.9 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് വീണ്ടും വർധിക്കാൻ സാഹചര്യമൊരുങ്ങി. സഹകരണ ബാങ്കുകള്‍ നൽകുന്ന വ്യക്തിഗത ഭവനവായ്പയുടെ പരിധി ഇരട്ടിയാക്കി. ഭവനനിർമാണ ചെലവ് വർധിച്ച സാഹചര്യത്തിലാണു തീരുമാനം.
മേയിൽ, യുക്രെയ‍്ൻ–റഷ്യ യുദ്ധത്തെത്തുടർന്നുള്ള നാണ്യപ്പെരുപ്പ (വിലക്കയറ്റ) ഭീഷണി നേരിടാൻ പലിശനിരക്ക് (റീപ്പോ) 0.4% റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) വർധിപ്പിച്ചിരുന്നു. അതിനുശേഷമാണു ബുധനാഴ്ചത്തെ തീരുമാനം. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരുമെന്നത് നേരിയ ആശ്വാസമാണ്.
2018 ഓഗസ്റ്റിനു ശേഷം മേയിലാണ് ആദ്യമായി പലിശനിരക്ക് കൂട്ടിയത്. ബാങ്കുകളുടെ പണലഭ്യത (ലിക്വിഡിറ്റി) കുറയ്ക്കാനായി കരുതൽ ധന അനുപാതവും (സിആർആർ) വർധിപ്പിച്ചിരുന്നു. 5.5% ആയിരുന്ന റീപ്പോ നിരക്ക് കോവിഡ് കാലത്തു വിപണിയിൽ പണലഭ്യത ഉറപ്പാക്കാനായാണ് 2020 മാർച്ചിൽ 4.4 ശതമാനമായും മേയിൽ 4 ശതമാനമായും കുറച്ചത്.
എന്താണ് റീപ്പോ നിരക്ക്?
വായ്പാ ഡിമാൻഡ് കൂടുമ്പോൾ കയ്യിൽ പണം ഇല്ലെങ്കിൽ ആർബിഐ ബാങ്കുകൾക്കു കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റീപ്പോ.
എന്താണ് റീവേഴ്സ് റീപ്പോ?
വായ്പ നൽകാൻ അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യിൽ കുമിഞ്ഞുകൂടിയാൽ ആർബിഐ അതു നിക്ഷേപമായി സ്വീകരിക്കും. അതിനു ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്സ് റീപ്പോ.
English Summary: RBI Hikes Key Lending Rate, Loans Set To Get Costlier