ADVERTISEMENT

കൊൽക്കത്ത∙ കോവിഡ് രണ്ടാം തരംഗം പ്രചാരണത്തെ ബാധിച്ചില്ലായിരുന്നെങ്കിൽ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമായിരുന്നുവെന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. ബംഗാളിലെ ജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടം ബിജെപി തുടരുമെന്നും അതിനെ ദുർവ്യാഖ്യാനം ചെയ്യുന്നവരെ ജനമധ്യത്തിൽ തുറന്നുകാട്ടുമെന്നും കൊൽക്കത്തയിൽ വച്ചു നടന്ന യോഗത്തിൽ  ജെ.പി.നഡ്ഡ പറഞ്ഞു. 

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തുമെന്നും കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് വിജയറാലി നടത്തുമെന്നും ജെ.പി.നഡ്ഡ പറഞ്ഞു. ബിജെപി ബംഗാളിൽ അധികാരത്തിൽ എത്തിയാൽ ബിഹാറിന്റെ മാതൃകയിൽ നിയമവാഴ്‌ച ബംഗാളിൽ പുനഃസ്ഥാപിക്കും. ബിഹാറിൽ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ജയിലിൽ പോകുമെന്ന് ആരെങ്കിലും കരുതിയിരുന്നോ, ബംഗാളിലും സമാനമായ അനുഭവം ഉണ്ടാകുന്ന കാലം വിദൂരമല്ലെന്നും  ജെ.പി.നഡ്ഡ പറഞ്ഞു. 

8 ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ നാലാം ഘട്ട തിരഞ്ഞെടുപ്പിനു പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രചാരണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ബംഗാളിൽ കൂറ്റൻ റാലികളും റോഡ് ഷോകളുമായി ബിജെപി വൻ പ്രചാരണമാണു നടത്തിയത്. പല റാലികളിലും മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ജനങ്ങൾ തിങ്ങിക്കൂടിയ സാഹചര്യമുണ്ടായതോടെ കോടതി തന്നെ നേരിട്ട് ഇടപെട്ടാണ് പ്രചാരണം നിർത്താൻ നിഷ്‌കർഷിച്ചത്. തുടർന്ന് ‘വെര്‍ച്വല്‍ റാലി’കൾ മുഖേനെയാണ് പ്രചാരണം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളാണ് പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നത്. 294 മണ്ഡലങ്ങളിൽ പോരിനിറങ്ങിയെങ്കിലും 77 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞത്. 213 സീറ്റുകൾ നേടിയാണ് തൃണമൂൽ അധികാരത്തിൽ എത്തിയത്. 

English Summary: BJP Would Have  come to power if Covid not affected the campaigning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com