വ്യാഴാഴ്ച മരിച്ചയാളുടെ പോസ്റ്റ്മോര്‍ട്ടത്തിന് നടപടിയില്ല; ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പരാതി
Mail This Article
കൊച്ചി∙ ദ്വീപ് നിവാസികളോടുള്ള അവഗണനയ്ക്കു പിന്നാലെ മൃതദേഹത്തോടും അനാദരവു കാട്ടി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ക്രൂരത. വ്യാഴാഴ്ച വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ഇനിയും ബന്ധുക്കൾക്കു വിട്ടുനൽകിയില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊച്ചിയിലെത്തിക്കാൻ ഹെലികോപ്റ്റർ അനുവദിക്കുന്നതിലും തീരുമാനം വൈകിപ്പിക്കുകയാണ്.
ബുധനാഴ്ച രാത്രിയുണ്ടായ ബൈക്കപകടത്തിലാണ് ചെത്തിലത്ത് ദ്വീപ് നിവാസിയായ അബ്ദുൽ ഖാദർ മരിച്ചത്. തലയ്ക്കുൾപ്പെടെ ഗുരുതരമായി പരുക്കേറ്റ സഹയാത്രികൻ ഇബ്രാഹിം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണു ഗുരുതരാവസ്ഥയിലുള്ള ഇരുവരേയും എയർലിഫ്റ്റ് ചെയ്യുന്നതിനായി ഹെലികോപ്റ്ററെത്തിയത്. നേരെ കൊച്ചിയിലേക്ക് പോകേണ്ടതിന് പകരം കവരത്തി ദ്വീപിലേക്കാണ് ഹെലികോപ്റ്റർ പോയത്.
ഇതിനിടെയായിരുന്നു അബ്ദുൽ ഖാദറിന്റെ മരണം. ചികിത്സ വൈകിപ്പിച്ചതാണു മരണകാരണമെന്ന ആരോപണം നിലനിൽക്കെയാണു മൃതദേഹത്തോടുള്ള അവഗണന. സംഭവം വിവാദമായതോടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് എസ്പി നിലപാടെടുത്തു. കൊച്ചി ജനറൽ ആശുപത്രിയിലെത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തേണ്ടത്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും മൃതദേഹം കൊച്ചിയിലെത്തിക്കാൻ നടപടിയില്ല. ഹെലികോപ്റ്റർ ഇല്ലെന്നാണ് വിശദീകരണം.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചെത്തിലത്ത് ദ്വീപിലെത്തിച്ച് വേണം സംസ്കരിക്കാൻ. നിലവിലെ സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് മൃതദേഹം ദ്വീപിലെത്താൻ ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും. നേവിയുടേയോ കോസ്റ്റ്ഗാർഡിന്റെയോ സഹായം തേടിയാൽ മൃതദേഹം കൊച്ചിയിലെത്തിക്കാമെന്നിരിക്കെ ആ ഇടപെടൽ പോലും ഭരണകൂടം നടത്തുന്നില്ലെന്നാണു പരാതി.
English Summary: No action for postmortem on accident death, complaint against Lakshadweep administration