4 വർഷം സൈന്യത്തിൽ സേവനം; അഗ്നിപഥിന് അംഗീകാരം: 46,000 അഗ്നിവീരന്മാരെ നിയമിക്കും
Mail This Article
ന്യൂഡൽഹി∙ യുവാക്കൾക്ക് 4 വർഷത്തേക്ക് കരസേനയിൽ സന്നദ്ധസേവനമനുഷ്ഠിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം. 17.5 വയസ്സു മുതൽ 21 വയസ്സുവരെയുള്ളവർക്കാണ് ഹ്രസ്വകാല നിയമനം. ‘അഗ്നിവീർ’ എന്നായിരിക്കും ഇവർ അറിയപ്പെടുന്നത്.
ഈ വർഷം 46,000 പേരെയാണ് നിയമിക്കുന്നത്. 4 വർഷത്തിനുശേഷം മറ്റു ജോലികളിലേക്കു മാറാം. 90 ദിവസത്തിനകം റിക്രൂട്ട്മെന്റ് ആരംഭിക്കും. ആദ്യവർഷം 30,000 രൂപയാണ് ശമ്പളം. കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത.
സേവനകാലയളവിൽ മികവു പുലർത്തുന്നവരെ സൈന്യം നിലനിർത്തും. സേവനത്തിനു ശേഷം മടങ്ങുന്നവരെ ജോലിക്കെടുക്കാൻ കോർപറേറ്റ് കമ്പനികളുമായി ധാരണയുണ്ടാക്കാനും ആലോചനയുണ്ട്. അച്ചടക്കം പരിശീലിച്ചവർക്കു ജോലി നൽകാൻ കമ്പനികളും താൽപര്യം കാട്ടുമെന്നാണു പ്രതീക്ഷ. കോവിഡ് വ്യാപനം കര, നാവിക, വ്യോമ സേനകളിലെ റിക്രൂട്ട്മെന്റിനെ പ്രതികൂലമായി ബാധിച്ചിരുന്നു. 3 സേനകളിലുമായി നിലവിൽ 1.25 ലക്ഷം ഒഴിവുകളുണ്ട്.
English Summary: Cabinet Approves Proposal On Agneepath Recruitment Scheme