കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം; ഒളിവിലായിരുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
Mail This Article
പാലക്കാട് ∙ പാർട്ടി പ്രവർത്തകയുടെ വീട്ടിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് (38) ടൗൺ സൗത്ത് പൊലീസ് തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിനു പിന്നാലെ ഷാജഹാനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ കണ്ടെത്താനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി തമിഴ്നാട്ടിലേക്കു കടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് സിഐ ഷിജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.
വീട്ടമ്മയുടെ കുളിമുറിയുടെ ജനാലയിൽ ആളനക്കം തിരിച്ചറിഞ്ഞതിനെ തുടർന്നു ബഹളമുണ്ടാക്കിയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്തു വീണു. ഫോൺ പരിശോധിച്ചപ്പോൾ ഷാജഹാന്റേതാണെന്നു തിരിച്ചറിഞ്ഞു. വീട്ടമ്മ മൊബൈൽ ഫോൺ സഹിതം പൊലീസിൽ പരാതി നൽകി. സംഭവം വിവാദമായതിനെ തുടർന്ന് പ്രതി ഒളിവിൽ പോയി.
English Summary: Police arrests former CPM branch secretary for fitting spy camera in bathroom