മുഖ്യമന്ത്രിയും കുടുംബവുമായി പലതവണ ചർച്ച നടത്തി; ഓർമിപ്പിച്ചു നൽകാമെന്ന് സ്വപ്ന
Mail This Article
കൊച്ചി∙ എല്ലാ പൊലീസ് സ്റ്റേഷനിലും കേസെടുത്താലും രഹസ്യമൊഴിയിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. രഹസ്യമൊഴിയിൽ ഉറച്ചുനിൽക്കുന്നു. പിന്മാറണമെങ്കിൽ കൊല്ലണം. താൻ ജയിലിൽ കിടന്ന കാലത്ത് തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തമ്മിൽ പല കാര്യങ്ങളും ചർച്ച ചെയ്തു. ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയുടെ കാര്യങ്ങൾ വേണ്ട സമയത്ത് ഓർമിപ്പിച്ചു നൽകുമെന്നും സ്വപ്ന പറഞ്ഞു.
‘‘സെക്‌ഷൻ 164 പ്രകാരം നൽകിയ രഹസ്യമൊഴിയിൽ നിന്നു പിന്മാറില്ല. ഇനി ഞാൻ പിന്മാറണമെങ്കിൽ നിങ്ങളെന്നെ കൊല്ലണം. എന്നെ കൊന്നതുകൊണ്ട് മാത്രം ഇത് അവസാനിക്കുമെന്ന് കരുതേണ്ട. തെളിവുകളെല്ലാം പല ആളുകളെയും ഏൽപ്പിച്ചിട്ടുണ്ട്. ഇനി എന്നെ ജയിലിലിട്ട് അടിച്ച് എന്തെങ്കിലും എഴുതി വാങ്ങാൻ ആണെങ്കിൽ ശ്രമിച്ചോളൂ, നമുക്ക് നോക്കാം.’–സ്വപ്ന പറഞ്ഞു.
തന്റെ രഹസ്യമൊഴി സിപിഎം നേതാവ് ചോര്‍ത്തിയതായി സംശയമുണ്ട്. സ്വാധീനം ഉപയോഗിച്ച് മൊഴി മുഖ്യമന്ത്രിയോ സിപിഎം നേതാവോ എടുത്തിരിക്കുന്നു. മൊഴിയിലെ വൈരുദ്ധ്യം എങ്ങനെയാണ് ഈ നേതാവ് അറിഞ്ഞതെന്നും സ്വപ്ന ചോദിച്ചു.
English Summary: Swapna Suresh against CM Pinarayi Vijayan again