ADVERTISEMENT

തൃശൂർ ∙ അപകടത്തിൽപ്പെട്ടു ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ബന്ധുക്കൾക്കു വിട്ടുനൽകുകയും പിന്നീടു തിരികെ വാങ്ങുകയും ചെയ്ത സംഭവത്തിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർക്കു സസ്പെൻഷൻ. ഓർത്തോ യൂണിറ്റ് മേധാവി ഡോ. പി.ജെ.ജേക്കബിനെയാണു സസ്പെൻഡ് ചെയ്തത്. വീഴ്ച സ്ഥിരീകരിച്ചു മെഡിക്കൽ കോളജ് ആശുപത്രി അധികൃതരും പൊലീസും നൽകിയ റിപ്പോർട്ട് പരിഗണിച്ചാണു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ പ്രകാരം നടപടിയെടുത്തത്.

കുമരനെല്ലൂർ ഒന്നാംകല്ല് പട്ടിശേരി യൂസഫിന്റെ (46) മൃതദേഹമാണു പോസ്റ്റ്മോർട്ടം നടത്താതെ ആശുപത്രി അധികൃതർ ബന്ധുക്കൾക്കു വിട്ടുനൽകിയത്. കഴിഞ്ഞ 8ന് കാഞ്ഞിരക്കോടു സെന്ററിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യൂസഫ്. ബൈക്കിൽ ഒപ്പം സഞ്ചരിച്ച സഹോദരീപുത്രൻ ഫിറോസ് (37) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഞായറാഴ്ച പുലർച്ചെ മരിച്ച യൂസഫിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടമോ ഇൻക്വസ്റ്റോ നടത്താതെ ബന്ധുക്കൾക്കു വിട്ടുകൊടുത്തതാണു വിവാദമായത്.

ബന്ധുക്കൾ കബറടക്കത്തിന്റെ ചടങ്ങുകൾ ആരംഭിച്ച ശേഷമാണു പൊലീസ് എത്തി മൃതദേഹം വീണ്ടും ഏറ്റെടുത്തു മെഡിക്കൽ കോളജിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തിയത്. റോഡപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കുന്നയാൾ മരിച്ചാൽ വിവരം ഉടൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന നിയമം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ ലംഘിച്ചുവെന്നു പൊലീസ് റിപ്പോർട്ടിൽ പറയുന്നു. രോഗിയുടെ ചികിത്സാരേഖകൾ തയാറാക്കുന്നതിലും നടപടിക്രമങ്ങൾ പാലിക്കുന്നതിലും ബന്ധപ്പെട്ട ഡോക്ടർമാർക്കു ജാഗ്രതക്കുറവുണ്ടായെന്നും കണ്ടെത്തി.

മെഡിക്കൽ കോളജ് ആശുപത്രിയിലെ അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കി. പരുക്കേറ്റ രോഗിയുടെ അവസ്ഥ അന്വേഷിച്ചു പൊലീസ് ഒരുവട്ടം പോലും ആശുപത്രിയിൽ എത്തിയില്ലെന്നും പരാമർശമുണ്ട്. ബൈക്കിൽനിന്നു തെന്നിവീണു പരുക്കേറ്റെന്ന വിവരമാണു രോഗിയെ ആശുപത്രിയിലെത്തിച്ചവർ ഡോക്ടറെ അറിയിച്ചത്. മുറിവിന്റെ റിപ്പോർട്ട് കേസ് ഷീറ്റിൽ രേഖപ്പെടുത്തിയെങ്കിലും മെഡിക്കോലീഗൽ കേസായി കണക്കാക്കി പൊലീസിനെ അറിയിക്കുന്നതിൽ ഡോക്ടർക്കു വീഴ്ച പറ്റിയെന്നും കണ്ടെത്തി. മൃതദേഹം വിട്ടുനൽകിയ ഡോക്ടറുടെ ഭാഗത്തും ശ്രദ്ധക്കുറവുണ്ടായെന്നു റിപ്പോർട്ടിലുണ്ട്. 

English Summary: Thrissur Medical College released dead body without autopsy; Doctor suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com