വിമാനത്തിലെ പ്രതിഷേധം: തിരിച്ചടിയായി സിപിഎം നേതാക്കളുടെ വാക്കുകൾ
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് എടുത്ത പൊലീസ് നടപടിക്ക് തിരിച്ചടിയായി സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍. മുഖ്യമന്ത്രി വിമാനത്തില്‍ നിന്നിറങ്ങിയ ശേഷമാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചതെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും പറയുന്നത്.
ഈ പ്രസ്താവനകളുയര്‍ത്തി കേസിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മുഖ്യമന്ത്രി സീറ്റിലിരിക്കുമ്പോഴായിരുന്നു പ്രതിഷേധമെന്ന പൊലീസിന്റെ കണ്ടെത്തലിനെ തള്ളുന്നതാണ് കോടിയേരിയുടെ പ്രസ്താവന. സീറ്റില്‍ പോലുമില്ലാതിരുന്ന ഒരാള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചത് എങ്ങനെ വധശ്രമമാകുമെന്നതാണ് കോണ്‍ഗ്രസിന്റെ മറുചോദ്യം.
‘വിമാനത്തില്‍ യാത്ര ചെയ്ത ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ അഞ്ചുമണിയോടെ വിമാനം ലാന്‍ഡ് ചെയ്യവെ, വിമാനത്തിലെ 20 A നമ്പര്‍ സീറ്റില്‍ ഇരുന്ന മുഖ്യമന്ത്രിക്ക് നേരെ നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത് മുഖ്യമന്ത്രിയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചു.’– ഇതാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ എഫ്െഎആറിലെ പരാമര്‍ശം. ഈ വാദത്തെ പൊളിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നത്.
English Summary: Flight protest case , Updates