കശ്മീരിൽ ബാങ്ക് മാനേജരെ കൊന്ന ഭീകരനെയും കൂട്ടാളിയെയും വധിച്ച് സുരക്ഷാ സേന
Mail This Article
ശ്രീനഗർ∙ ജമ്മു കശ്മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാസേന വധിച്ചു. ലഷ്കറെ ഇ–തയ്ബ ഭീകരൻ ജാൻ മുഹമ്മദ് ലോണിനെയും കൂട്ടാളിയേയുമാണ് വധിച്ചതെന്ന് കശ്മീർ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നില്ല. ഷോപിയാനിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. കശ്മീർ പൊലീസും സേനയും നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇവരെ വധിച്ചത്.
ജൂൺ രണ്ടിനാണ് കുൽഗാമിൽ രാജസ്ഥാൻ സ്വദേശിയായ വിജയ് കുമാർ എന്ന ബാങ്ക് മാനേജർ കൊല്ലപ്പെട്ടത്. കുൽഗാമിലേക്ക് സ്ഥലംമാറിവന്ന് ദിവസങ്ങൾക്കു ശേഷമായിരുന്നു കൊലപാതകം. ബാങ്കിലേക്ക് ഭീകരൻ തോക്കുമായി ഇരച്ചുകയറുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വെടിയേറ്റ വിജയകുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരയുടെ ഭാഗമായിരുന്നു വിജയ് കുമാറിന് നേരെയുണ്ടായ ആക്രമണം. ഇത് കശ്മീർ താഴ്‌വരയിൽ കടുത്ത പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
English Summary : Terrorist Involved In Bank Manager's Killing Shot Dead: Kashmir Police