ന്യൂഡൽഹി ∙ വിമാന യാത്രയ്ക്കു ചെലവേറാൻ കളമൊരുങ്ങി. വിമാന ഇന്ധനത്തിന് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള ആലോചനയിലാണു വിമാനക്കമ്പനികൾ എന്നാണു റിപ്പോർട്ട്. കോവിഡ് കാലത്തെ അടച്ചിടൽ കഴിഞ്ഞു യാത്രകൾ പുനരാരംഭിച്ചവർക്കു തിരിച്ചടിയാകുന്ന തീരുമാനമാണിത്.
വിമാന ഇന്ധനമായ എടിഎഫിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) വിലയിൽ 16.3 ശതമാനം വർധന വരുത്തിയതോടെ 1000 ലീറ്ററിന്റെ വില 1.41 ലക്ഷം രൂപയായി. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ വിലയാണിത്. ഇത്രയും വിലക്കയറ്റം താങ്ങാനാകില്ലെന്നു വിമാനക്കമ്പനികൾ പറയുന്നു. ‘ഈ വിലയിൽ കമ്പനിക്കു മുന്നോട്ടു പോകാനാവില്ല. ടിക്കറ്റ് നിരക്കിൽ കുറഞ്ഞത് 10–15 ശതമാനം വർധന ആവശ്യമാണ്’– സ്പൈസ്ജെറ്റ് സിഎംഡി അജയ് സിങ് ദേശീയ മാധ്യമത്തോടു പറഞ്ഞു.
വാറ്റും എക്സൈസ് നികുതിയും ഉൾപ്പെടുന്നതിനാൽ എടിഎഫിനു മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വില കൂടുതലാണെന്നും കമ്പനികൾ പറയുന്നു. വിമാന സർവീസുകൾ കൂടുതലുള്ള ഡൽഹി, മുംബൈ നഗരങ്ങളിലെ ഭരണകൂടമോ കേന്ദ്ര സർക്കാരോ എടിഎഫിനു നികുതി ഇളവ് നൽകാൻ തയാറുമല്ല. അതിനാലാണു ടിക്കറ്റ് നിരക്ക് ഉയർന്നു നിൽക്കുന്നതും. 2021 ജൂൺ മുതൽ 120 ശതമാനം വർധനയാണ് എടിഎഫ് വിലയിൽ ഉണ്ടായതെന്ന് അജയ് സിങ് ചൂണ്ടിക്കാട്ടി.
English Summary: Jet fuel prices touch new high; SpiceJet says ‘minimum 10-15% hike in fares’ required