ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ പൊലീസിന് റിപ്പോർട്ടു കൊടുത്ത വിമാനക്കമ്പനി മാനേജർ പാർട്ടിയുമായി ബന്ധമുള്ള ആളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കണ്ണൂരുകാരനായ മാനേജരെ സിപിഎം നേതാക്കൾ സ്വാധീനിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചെന്ന് മാനേജർ തെറ്റായ റിപ്പോർട്ട് കൊടുത്തു. പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ തള്ളിയിടുന്നത് എല്ലാവരും കണ്ടതാണ്. കുറ്റവാളിയായ ജയരാജനെ രക്ഷിക്കാനാണ് കമ്പനി മാനേജർ ഇങ്ങനെ റിപ്പോർട്ട് കൊടുത്തത്. ജയരാജൻ തള്ളിയിടുന്ന ദൃശ്യത്തെക്കുറിച്ച് റിപ്പോർട്ടിൽ പറയാതെ മാനേജർ ഒളിച്ചുവച്ചു. വിമാനക്കമ്പനി അധികൃതർ ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഡിജിസിഎയ്ക്കു മാത്രമേ റിപ്പോർട്ട് കൊടുക്കാൻ കമ്പനിക്ക് അധികാരമുള്ളെങ്കിൽ എന്തിനാണ് പൊലീസിനു റിപ്പോർട്ട് കൊടുത്തതെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ പൊലീസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കള്ളക്കേസെടുത്ത് യൂത്ത് കോണ്‍ഗ്രസുകാരെ കുടുക്കാൻ പോകുകയാണ്. മുഖ്യമന്ത്രി പുറത്തിറങ്ങിയശേഷമാണ് പ്രതിഷേധിച്ചതെന്നു ജയരാജന്‍ വെളിപ്പെടുത്തിയിട്ടും റിപ്പോർട്ടിൽ അങ്ങനെയല്ല ഉള്ളത്. 

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യത്തോട്, കേരളത്തിലെത്തുമ്പോൾ എന്താണ് അന്വേഷണം നടത്താൻ ഇഡി മടിക്കുന്നതെന്നു  പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സംഘപരിവാറും സിപിഎമ്മും തമ്മിൽ ധാരണയായതിനാൽ സ്വർണക്കടത്തു കേസിൽ അന്വേഷണം നടന്നില്ല. ഒളിച്ചുവച്ച കാര്യങ്ങൾ ഇപ്പോൾ പുറത്തു വന്നു. ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണം. ഇഡി കേന്ദ്രത്തിൽ ശത്രുക്കളെ വേട്ടയാടുന്നു. സംസ്ഥാനത്ത് മിത്രങ്ങളെ സംരക്ഷിക്കുന്നു. വെളിപ്പെടുത്തല്‍ നടത്താതിരിക്കാനാണ് ശിവശങ്കർ ഐഎഎസിനെ സർവീസിൽ തിരിച്ചെടുത്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പേര് റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തത് സമ്മർദങ്ങൾക്കു വഴങ്ങിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇൻഡിഗോ സൗത്ത് ഇന്ത്യ മേധാവി വരുൺ ദ്വിവേദിയെ ഫോണിലൂടെ അറിയിച്ചു. പരാതി രേഖാമൂലം നൽകാൻ വരുൺ ദ്വിവേദി അഭ്യർഥിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് രേഖാമൂലം പരാതി നൽകി.

കണ്ണൂര്‍ സ്വദേശിയായ വിമാനക്കമ്പനി മാനേജർ വ്യാജ റിപ്പോർട്ടാണ് നൽകിയതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രി വിമാനത്തിൽ ഇല്ലായിരുന്നു എന്ന് ഇ.പി.ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. പൊലീസ് സമ്മർദത്തിനും രാഷ്ട്രീയ സമ്മർദത്തിനും വഴങ്ങിയാണ് റിപ്പോർട്ട്. മാനേജർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സീറ്റ് ബൽറ്റ് ഊരാനുള്ള നിർദേശം വന്നപ്പോൾ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിയുടെ അടുത്തേക്കു ചെന്നെന്നും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ആൾ തടഞ്ഞെന്നുമാണു വിമാനക്കമ്പനി മാനേജരുടെ റിപ്പോർട്ടിലുള്ളത്. ഇതിനുശേഷമാണ് മുഖ്യമന്ത്രി വിമാനത്തില്‍നിന്ന് പോയതെന്നും റിപ്പോർട്ടിലുണ്ട്. ഇ.പി.ജയരാജന്‍ ആരാണെന്നു പ്രാഥമികമായിതന്നെ തിരിച്ചറിയുമെന്നിരിക്കെ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കാത്തതു ദുരൂഹമാണെന്നും സതീശന്‍ വ്യക്തമാക്കുന്നു.

English Summary: Opposition Leader VD Satheesan complaint against Indigo manager in flight protest against Pinarayi Vijayan case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com