പാർലമെന്റിലേക്കു ഡിവൈഎഫ്ഐ മാർച്ച്, സംഘർഷം; എ.എ.റഹീം എംപിയെ വലിച്ചിഴച്ചു
Mail This Article
ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എംപി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് നടപടിക്കിടെ മാധ്യമപ്രവർത്തകർക്കു നേരെയും അതിക്രമമുണ്ടായി. ഒരാളുടെ കരണത്തടിച്ചതായും പരാതിയുണ്ട്.
ജനാധിപത്യ രീതിയിൽ നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്തിയെന്ന് എ.എ.റഹീം ആരോപിച്ചു. ‘എംപിയെന്ന പരിഗണന പോലും നൽകാതെ പൊലീസ് ബലം പ്രയോഗിച്ചു. അഗ്നിപഥിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം തുടരും. എത്ര നിഷ്ഠൂരമായാണ് ഈ പൊലീസ് പെരുമാറുന്നത്. തോറ്റുപിൻമാറില്ല. ആയുധങ്ങളുമായി വന്നാലും അതിനെയെല്ലാം ചെറുക്കാൻ വിദ്യാർഥി, യുവജനങ്ങൾ മുന്നോട്ടു വരും.’
‘ഇന്നുണ്ടായ ജനാധിപത്യ വിരുദ്ധ നീക്കത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയാണ്. എംപിയാണെന്നു കൂടെയുള്ളവർ പറയുമ്പോഴും പൊലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയാണ്.’ എംപിയെന്ന നിലയിൽ പ്രതിഷേധിക്കുമ്പോൾ ജനാധിപത്യത്തിന്റെ കണിക പോലും നരേന്ദ്രമോദി സർക്കാരിനില്ലെന്നതാണ് ഇന്നു കണ്ടതെന്നും എ.എ.റഹീം പറഞ്ഞു.
English Summary: Agnipath, DYFI parliament march