ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാന നഗരമായ കാബൂളിലെ കാർതെ പർവാൻ സിഖ് ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‍‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ബിജെപി മുന്‍ വക്താവ് നൂപുർ ശർമയുടെ പ്രവാചകനെതിരായ പരാമർശത്തിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്നു ഐഎസ് തങ്ങളുടെ ആശയപ്രചാരണത്തിന് ഉപയോഗിക്കുന്ന വെബ്സൈറ്റിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നു. ഹിന്ദുക്കളെയും സിഖ് വിഭാഗത്തിൽപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഐഎസ് വിശദീകരിച്ചു.

ബിജെപി മുൻ വക്താവിന്റെ പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഭീകരസംഘടനയായ ഐഎസ് ഖൊറസാൻ പ്രോവിൻസ് (ഐഎസ്കെപി) ഇന്ത്യയ്ക്കെതിരെ ആക്രമണ ഭീഷണി മുഴക്കിയിരുന്നു. ഖൊറസാൻ ഡയറി എന്ന ന്യൂസ് ചാനൽ വഴി പുറത്തുവിട്ട 55 പേജ് ലഘുലേഖയിൽ, ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന താലിബാൻ സർക്കാരിനെയും വിമർശിച്ചിരുന്നു. 10 മിനിറ്റുള്ള വിഡിയോ സന്ദേശത്തിലും ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണ ഭീഷണിയുയർത്തിയിരുന്നു.

ശനിയാഴ്ച കാർതെ പർവാൻ സിഖ് ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് ഭീകരര്‍ ഉള്‍പ്പെടെ എട്ട് പേരാണ് മരിച്ചത്. 12 പേര്‍ക്കു പരുക്കേറ്റു. ഗുരുദ്വാരയ്ക്കു പുറത്തെ സ്‌ഫോടനത്തിനു ശേഷം ഉള്ളില്‍ കടന്ന നാല് ആയുധധാരികളായ ഭീകരരെ സേന വധിക്കുകയായിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിനു മുൻപ് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു കഴിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി.

ശനിയാഴ്ച രാവിലെ ഗുരുദ്വാരയിൽ പ്രവേശിച്ച ഭീകരർ വെടിയുതിർക്കുകയും സ്ഫോടനങ്ങൾ നടത്തുകയും ചെയ്തു. ആക്രമണസമയത്ത് ഗുരുദ്വാരയിൽ 30 പേരുണ്ടായിരുന്നു. ആക്രമണത്തിൽ ഇന്ത്യ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. കാബൂളിലെ ഷോർ ബസാർ ഗുരുദ്വാരയ്ക്കു നേരെ 2020 മാർച്ചിലുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ 25 പേരാണു കൊല്ലപ്പെട്ടത്.

English Summary: Islamic State claims attack on Kabul gurdwara, says response to Prophet insult

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com