സിദ്ദു മൂസവാലയുടെ കൊലപാതകം: രണ്ട് ഷാർപ് ഷൂട്ടർമാർ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയെ (28) വെടിവച്ചു കൊന്ന കേസിൽ രണ്ടു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഷാർപ് ഷൂട്ടർമാരായ പ്രിയവ്രത് ഫൗജി (26), കാശിഷ് (24) എന്നിവരാണ് അറസ്റ്റിലയാത്. ഇവരിൽനിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഗുജറാത്തിലെ മുന്ദ്രയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഹരിയാന ആസ്ഥാനമായുള്ള ഗുണ്ടാ നേതാവാണ് പ്രിയവ്രത് ഫൗജി. രാംകരൻ എന്ന സംഘത്തിൽ അംഗമായ ഇയാൾ ഷാർപ് ഷൂട്ടറായി ജോലി ചെയ്തിരുന്നു. സിദ്ദുവിനെ വെടിവച്ച സംഘത്തെ നയിച്ചിരുന്നതും പ്രിയവ്രത് ആണ്. സിദ്ദുവിന്റെ കൊലപാതകം നടന്ന സമയത്ത് കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോൾഡി ബ്രാറുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. സിദ്ദുവിന്റെ കൊലപാതകം നടപ്പാക്കിയതും പ്രിയവ്രത് ആണ്.
സിദ്ദുവിനു നേരേ വെടിയുതിർത്തവരിൽ ഒരാളായ കാശിഷ് 2021ൽ നടന്ന ഒരു കൊലപാതകക്കേസിലെ പ്രതിയാണ്. മറ്റൊരു ഷാർപ് ഷൂട്ടറായ സന്തോഷ് ജാദവിനെ പുണെ പൊലീസ് ജൂൺ 18ന് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 13 അനധികൃത പിസ്റ്റളുകളും 8 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
മേയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ചാണ് സിദ്ദു വെടിയേറ്റു മരിച്ചത്. സിദ്ദുവിന്റെ സുരക്ഷ പഞ്ചാബ് സര്‍ക്കാർ പിൻവലിച്ചതിനു പിന്നാലെയാണ് സംഭവം. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഗോൾഡി ബ്രാർ ഏറ്റെടുത്തിരുന്നു.
English Summary: Delhi Police arrests two sharp shooters who killed Sidhu Moose Wala