പിടിവിട്ട് ലൈംഗികാതിക്രമ കേസുകൾ; പാക്ക് പഞ്ചാബിൽ അടിയന്തരാവസ്ഥ
Mail This Article
ലഹോർ ∙ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിച്ചതിനെ തുടർന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികൃതർ തീരുമാനിച്ചു. ബലാത്സംഗക്കേസുകൾ കൈകാര്യം ചെയ്യുന്നതിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഭരണകൂടം നിർബന്ധിതരായെന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രി അഥാ തരാർ പറഞ്ഞു.
പ്രവിശ്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ അതിവേഗം വർധിക്കുന്നത് സമൂഹത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും ഒരുപോലെ പ്രശ്നമാണ്. പഞ്ചാബിൽ ദിവസവും നാലോ അഞ്ചോ ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിനു പ്രത്യേക നടപടികൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്) ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ ആഭ്യന്തര മന്ത്രി പറഞ്ഞു.
ബലാത്സംഗം, ക്രമസമാധാനം എന്നിവ സംബന്ധിച്ച എല്ലാ കേസുകളും കാബിനറ്റ് കമ്മിറ്റി അവലോകനം ചെയ്യും. പൗരസമൂഹം, വനിതാ അവകാശ സംഘടനകൾ, അധ്യാപകർ, അഭിഭാഷകർ എന്നിവരുമായി കൂടിയാലോചിക്കും. ഇത്തരം സംഭവങ്ങൾ നിരീക്ഷണത്തിലാണ്. സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. കുട്ടികളെ വീടുകളിൽ തനിച്ചാക്കരുതെന്നും ആഭ്യന്തര മന്ത്രി മാതാപിതാക്കളോട് അഭ്യർഥിച്ചു.
സമ്പന്നവിഭാഗത്തിൽപ്പെട്ടവർ പഠിക്കുന്ന സ്കൂളുകളിലും കോളജുകളിലും ലഹരിമരുന്ന് ഉപയോഗം ഫാഷനായി മാറിയെന്നും ഇതു കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായെന്നും മന്ത്രി പറഞ്ഞു.
English Summary: Pakistan's Punjab province decides to impose 'emergency' due to rising rape cases