ADVERTISEMENT

ന്യൂഡൽഹി ∙ സൈന്യത്തിൽ 4 വർഷത്തെ ഹ്രസ്വനിയമനത്തിനു പ്രഖ്യാപിച്ച അഗ്നിപഥിന് എതിരെ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നതിനിടെ, പദ്ധതിക്കെതിരായ ഹർജികൾ പരിഗണിക്കും മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. അഗ്‍നിപഥ് പദ്ധതിക്കെതിരെ നിലവിൽ മൂന്ന് ഹർജികളാണ് സുപ്രീംകോടതിക്കു മുൻപാകെയുള്ളത്. ഈ ഹർജികളിൽ വാദം കേൾക്കും മുൻപ് തങ്ങളുടെ ഭാഗം കേൾക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.

സർക്കാരിന്റെ ഭാഗം കേൾക്കാതെ പദ്ധതിക്കെതിരെ കോടതികൾ ഉത്തരവു പുറപ്പെടുവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നീക്കം. അഗ്‌നിപഥ് പദ്ധതി പുനപരിശോധിക്കാൻ കേന്ദ്ര സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഹാർഷ് അജയ് സിങ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.

അഭിഭാഷകരായ എം.എൽ.ശർമ, വിശാൽ തിവാരി എന്നിവരാണ് ഹർജിയുമായി രംഗത്തെത്തിയ മറ്റുള്ളവർ. സായുധ സേനകളിലേക്കുള്ള നൂറ്റാണ്ടു പഴക്കമുള്ള നിയമന സംവിധാനം തകർത്താണ് കേന്ദ്രം പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് എം.എൽ.ശർമ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചു. ഇത് ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധവും പാർലമെന്റിന്റെ അനുമതി ഇല്ലാത്തതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അഗ്നിപഥ് പദ്ധതിയെക്കുറിച്ചും അത് രാജ്യസുരക്ഷയിലും സൈനിക സംവിധാനത്തിലും വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് വിശാൽ തിവാരിയുടെ ആവശ്യം. പൊതുമുതൽ നശിപ്പിക്കുന്ന തരത്തിലേക്ക് പദ്ധതിക്കെതിരെ രൂപപ്പെട്ട പ്രതിഷേധത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ആവശ്യമുണ്ട്.

English Summary: 'Agnipath': Must Hear Us Before Any Decision, Centre Tells Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com