ADVERTISEMENT

തിരുവനന്തപുരം∙ ആറ്റിങ്ങലിൽ കാർ ടാങ്കർ ലോറിയിലേക്ക് ഓടിച്ചു കയറ്റി ആത്മഹത്യ ചെയ്ത പ്രകാശ് ദേവരാജനും മകനും കുടുംബ വീട്ടിലേക്കു പോകുന്നതായി മകളോട് പറഞ്ഞാണ് ഇന്നലെ രാവിലെ നെട്ടയത്തെ വീട്ടിൽനിന്ന് ഇറങ്ങിയതെന്നു ബന്ധുക്കൾ. വീട്ടിൽ മകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യ ശശികല 9 മാസമായി വിദേശത്താണ്. നെടുമങ്ങാട് കരിപ്പൂരുള്ള കുടുംബ വീട്ടിലെത്തിയ ഇവർക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.

ബന്ധുക്കളുമായി സംസാരിച്ചിരുന്നശേഷം രാത്രി 9.30നാണ് പ്രകാശും മകൻ ശിവദേവും (11) യാത്ര പറഞ്ഞ് ഇറങ്ങിയത്. നെട്ടയത്തെ വീട്ടിലേക്കു പോകുന്നു എന്നാണ് ബന്ധുക്കളോട് പറഞ്ഞത്. രാത്രി 10.59ന് ‘എന്റെയും മക്കളുടെയും മരണത്തിനു കാരണക്കാർ ഇവർ’ എന്ന് പ്രകാശ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട മകളും ബന്ധുക്കളും പ്രകാശിനെ വിളിച്ചപ്പോൾ ഫോണ്‍ ഓഫ് ആയിരുന്നു. പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല.

തുടർന്ന്, ബന്ധുക്കൾ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. രാത്രി 12 മണിയോടെയാണ് മാമത്തുണ്ടായ വാഹനാപകടത്തിൽ ഇരുവരും മരിച്ചതായി പൊലീസ് ബന്ധുക്കളെ അറിയിച്ചത്. സമൂഹമാധ്യമത്തിലെ പോസ്റ്റിനെക്കുറിച്ച് ബന്ധുക്കൾ പൊലീസിനെ അറിയിച്ചതോടെ അപകടത്തെക്കുറിച്ച് വിശദമായി പൊലീസ് അന്വേഷിച്ചു. പ്രകാശ് എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കെഎസ്ആർടിസിക്ക് ഇന്ധനവുമായി വന്നതായിരുന്നു ടാങ്കർ. ടാങ്കറിന്റെ നിയന്ത്രണം നഷ്ടമാകാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.

പരാതി കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതു കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങൾ കാര്യങ്ങൾ അറിയണമെന്നും ആത്മഹത്യാക്കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ പ്രവൃത്തികളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും മോൾ അച്ഛനോടു ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഭാര്യയ്ക്ക് ചിലരുമായുള്ള സൗഹൃദത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, തർക്കമുള്ളതായി അറിയില്ലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സ്വകാര്യ ഇൻഷുറന്‍സ് കമ്പനിയിൽ ജീവനക്കാരനാണ് പ്രകാശ്.

English Summary: Mystery on Father and son Accident death at Attingal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com