അഫ്ഗാനിലേത് രണ്ടു ദശകത്തിലെ ഏറ്റവും മാരകമായ ഭൂകമ്പം; ചിത്രങ്ങളിലൂടെ
Mail This Article
അഫ്ഗാനിസ്ഥാനെ തകർത്തുകളഞ്ഞ ഭൂകമ്പത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നു ഭീതി. രണ്ടു ദശകത്തിലെ ഏറ്റവും മാരകമായ ഭൂകമ്പമാണിതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കു കിഴക്കൻ ഖോസ്റ്റിൽനിന്ന് 44 കി.മീ. അകലെയാണ് ഭൂചലനം ഉണ്ടായത്. നിലവിൽ 1000 പേർ മരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 1500 പേർക്കു പരുക്കേറ്റിട്ടുണ്ട്.
റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം പുലർച്ചെ ഒന്നരയ്ക്കാണ് ഉണ്ടായത്. മരണസംഖ്യ ഇനിയും കൂടിയേക്കും. അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് പാക്കിസ്ഥാൻ മെറ്റീരിയോളജിക്കൽ വിഭാഗം അറിയിച്ചു. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഹിന്ദുക്കുഷ് മലനിരകൾ സ്ഥിരം ഭൂചലന മേഖലയാണ്.
ദശകങ്ങൾ നീണ്ട യുദ്ധം മൂലം അടിസ്ഥാന സൗകര്യം, ഒറ്റപ്പെട്ട മേഖലകളിൽ പലതിലും പരിമിതമായി മാത്രമേ വികസിച്ചിട്ടുള്ളൂ. പല വീടുകളുടെയും അവസ്ഥ മോശമാണ്. അവിടങ്ങളിൽ രക്ഷാപ്രവർത്തനം എത്തുന്നതും ദുഷ്കരമാണ്. അങ്ങനെ വരുമ്പോൾ മരണസംഖ്യ ഇനിയും വർധിച്ചേക്കാം.
യുഎസ് സർക്കാരിന്റെ നാഷനൽ സെന്റേഴ്സ് ഫോർ എൺവിറോൺമെന്റൽ ഇൻഫർമേഷന്റെ വിവരങ്ങൾ വച്ച് കഴിഞ്ഞ മൂന്നു ദശകത്തിൽ 100ൽ അധികംപേർ മരിച്ച ഭൂകമ്പങ്ങളുടെ പട്ടിക താഴെ ചേർക്കുന്നു.
∙ 1991ൽ ഹിന്ദുക്കുഷ്
മേഖലയിൽ ഉണ്ടായ ഭൂകമ്പത്തിൽ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സോവിയറ്റ് യൂണിയനിലുമായി 848 പേർ മരിച്ചു.
∙ 1997ൽ ക്വയെന
അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയിൽ റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകമ്പം. ഇരുരാജ്യങ്ങളിലുമായി 1500ൽ അധികം പേർക്ക് ജീവൻ നഷ്ടമായി. 10,000ൽ അധികം വീടുകൾ പൂർണമായും തകർന്നു.
∙ 1998 ഫെബ്രുവരിയിൽ തഖാർ
ഒറ്റപ്പെട്ടുകിടക്കുന്ന വടക്കുകിഴക്കൻ പ്രവിശ്യയാ തഖാർ മേഖലയിൽ ഉണ്ടായ ഭൂകമ്പത്തിൽ കുറഞ്ഞത് 2300 പേരെങ്കിലും മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ 4000 കടന്നുവെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
∙ 1998 മേയിൽ വീണ്ടും തഖാർ
റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ രണ്ടാം ഭൂകമ്പം മൂന്നുമാസങ്ങൾക്കുശേഷം അതേ സ്ഥലത്തുണ്ടായി. ഇതിൽ 4700 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്
∙ 2002ൽ ഹിന്ദുക്കുഷിലെ ഇരട്ട ഭൂകമ്പം
2002 മാർച്ചിൽ ഹിന്ദുക്കുഷിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ 1100ൽ പരം ജനങ്ങൾ മരിച്ചുവെന്നാണ് റിപ്പോർട്ട്.
∙ 2015ൽ ഹിന്ദുക്കുഷ്
റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലായി 399 പേരാണ് മരിച്ചത്.
English Summary: Quake in Afghanistan is its deadliest in two decades