ADVERTISEMENT

തിരുവനന്തപുരം∙ സബ് ഡിവിഷനൽ മജിസ്ട്രേട്ട് (ആർഡിഒ) കോടതിയിലെ ചെസ്റ്റിൽ (ലോക്കർ) നിന്നു തൊണ്ടിമുതൽ മോഷ്ടിച്ച കേസിലെ പ്രതിയായ മുൻ ഉദ്യോഗസ്ഥൻ പകരം മുക്കുപണ്ടം വച്ചത് എജി ഓഫിസിലെ സംഘം പരിശോധനയ്ക്കു എത്തുന്നതിനു മുൻപുള്ള ദിവസങ്ങളിൽ എന്നു സൂചന. 

മോഷണ സംഭവത്തിൽ കോടതിയിലെ മുൻ സീനിയർ സൂപ്രണ്ടായിരുന്ന കോട്ടുകാൽ മരുതൂർക്കോണം ‘ശിവാലയ’ത്തിൽ ശ്രീകണ്ഠൻ നായരെ (56) കഴിഞ്ഞ ദിവസം പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ സൂക്ഷിച്ചിരുന്ന 100 പവനിൽ അധികം സ്വർണവും 146 ഗ്രാം വെള്ളിയും 47,500 രൂപയുമാണു പ്രതി കവർച്ച ചെയ്തത്. തൊണ്ടിമുതലുകൾ മുഴുവൻ എജി ഓഡിറ്റ് സംഘം പരിശോധിക്കുമെന്ന് പ്രതി ഭയപ്പെട്ടിരുന്നു. 

ഇതേത്തുടർന്നാണു എടുത്ത സ്വർണാഭരണങ്ങൾക്കു പകരം പല പാക്കറ്റിലായി മുക്കുപണ്ടം വച്ചത്. ഓരോ കേസ് തിരിച്ചും വർഷത്തിന്റെ അടിസ്ഥാനത്തിലുമാണ് തൊണ്ടിമുതൽ ചെസ്റ്റിൽ സൂക്ഷിക്കുന്നത്. ഇരുപത്തിയേഴര പവൻ മുക്കുപണ്ടം ഇങ്ങനെ മാറ്റിവച്ചതായി പേരൂർക്കട പൊലീസിന്റെ പരിശോധനയിൽ പിന്നീടു കണ്ടെത്തി. എന്നാൽ, തൊണ്ടിമുതലുകൾ സംബന്ധിച്ച റജിസ്റ്ററും മൊത്തം കവറുകളും മാത്രമാണ് ഓഡിറ്റിനായി എത്തിയ എജി ഓഫിസിലെ സംഘം പരിശോധിച്ചത്. അതിനാൽ തട്ടിപ്പു കണ്ടെത്താനായില്ല. ഇതിനിടെ സീനിയർ സൂപ്രണ്ട് ഓഫിസിൽ നിന്നു സ്ഥലം മാറി പോയി. കഴിഞ്ഞ മാസം 31നു സർവീസിൽ നിന്നു വിരമിച്ചു. 

2020 മുതൽ 2021 വരെ ഒൻപതു മാസ കാലയളവിൽ തൊണ്ടിമുതലുകളുടെ ചുമതലക്കാരനായിരുന്നു പ്രതി. ചെസ്റ്റിന്റെ താക്കോലും ഇദ്ദേഹത്തിന്റെ കൈവശമായിരുന്നു. കോവിഡ് സമയത്ത് ഓഫിസിൽ തിരക്കില്ലാതിരുന്നതും ജീവനക്കാർ കുറവായതും മോഷണത്തിന് അനുകൂല സാഹചര്യം ഒരുക്കി. സ്വകാര്യ ആവശ്യങ്ങൾക്കായി തൊണ്ടിമുതലുകൾ എടുത്തു എന്നാണ് പ്രതി പൊലീസിനോടു സമ്മതിച്ചത്. പിന്നീട് തിരികെ വയ്ക്കാമെന്നു കരുതിയെങ്കിലും നടന്നില്ല.

കേസുമായി ബന്ധപ്പെട്ടു തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും നഷ്ടപ്പെട്ട തൊണ്ടിമുതലുകൾ കണ്ടെത്താനുമായി ഇപ്പോൾ റിമാൻഡിലുള്ള പ്രതിയെ ഈയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ റവന്യു ഡിവിഷനൽ ഓഫിസിൽ പ്രവർത്തിക്കുന്ന കോടതിയിൽ നിന്നു മുക്കാൽ കോടിയോളം രൂപയുടെ തൊണ്ടിമുതലുകൾ മോഷണം പോയത് റവന്യു വകുപ്പിനെയും സർക്കാരിനെയും ഞെട്ടിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നവരുടെ ഇൻക്വസ്റ്റ് നടത്തുമ്പോൾ അവരുടെ പക്കലെ വിലപിടിപ്പുള്ള വസ്തുക്കൾ ആർഡിഒ കോടതിക്കാണു പൊലീസ് കൈമാറുക. 

ആത്മഹത്യ ചെയ്ത അമ്മയുടെ പേരിലുള്ള ആഭരണങ്ങൾ തിരികെ ലഭിക്കാൻ കണ്ണമൂല സ്വദേശി അപേക്ഷ നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയാണു മോഷണം പുറത്തറിഞ്ഞത്. ലോക്കറിന് തകരാർ സംഭവിക്കാത്തത് സംശയത്തിനിടയാക്കി. സബ് കലക്ടർ എം.എസ്.മാധവിക്കുട്ടി മേയ് 29നു സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. തുടർന്നു കമ്മിഷണർ പേരൂർക്കട പൊലീസിനു പരാതി കൈമാറിയതോടെ കേസെടുത്തു. അന്വേഷണം വിജിലൻസിനും പിന്നീട് ക്രൈംബ്രാഞ്ചിനും വിടാൻ റവന്യു വകുപ്പ് ശുപാർശ നൽകി എങ്കിലും പേരൂർക്കട പൊലീസിന്റെ അന്വേഷണം ഏറെ മുന്നോട്ടു പോയതോടെ ചുമതല മാറ്റിയില്ല.

Content highlight: Thiruvananthapuram RTO Court Gold Theft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com