സ്വർണക്കടത്ത്; രണ്ടാം ദിവസവും സ്വപ്നയെ ചോദ്യം ചെയ്ത് ഇഡി
Mail This Article
കൊച്ചി∙ നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്യുന്നതു രണ്ടാം ദിവസവും തുടരുന്നു. വകുപ്പ് 164 പ്രകാരം സ്വപ്ന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്. മൊഴിയിൽ നൽകിയ വിവരങ്ങളുടെ തെളിവുമായി ഹാജരാകണം എന്നായിരുന്നു സ്വപ്നയോടു നോട്ടിസ് നൽകുമ്പോൾ ഇഡി ആവശ്യപ്പെട്ടിരുന്നത്.
ഇന്നു രാവിലെ പത്തിന് ഹാജരായ സ്വപ്നയ്ക്ക് ഇടവേള അനുവദിച്ചാണ് ചോദ്യം ചെയ്യൽ തുടരുന്നത്. ഇന്നലെ അഞ്ചര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസിനു നൽകിയ മൊഴിയിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ അന്വേഷിച്ചില്ല എന്ന് ആരോപണം ഉയർത്തിയിരുന്നു. സ്വപ്ന നൽകിയ മൊഴിയെ സാധൂകരിക്കുന്ന വാട്സാപ് സന്ദേശങ്ങൾ ഇവരുടെ പക്കലുണ്ടെന്നാണ് അവകാശവാദം.
അതേ സമയം, കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴിയുടെ പകർപ്പു തേടിയുള്ള ഇഡിയുടെ ഹർജി ഇന്നു കോടതി പരിഗണിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മൊഴിപ്പകർപ്പു നൽകുന്നതിനെ കസ്റ്റംസിന്റെ അഭിഭാഷകൻ എതിർത്തു. മൊഴിയുടെ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസുമായി നേരിട്ടു ബന്ധപ്പെടണമെന്ന ആവശ്യമാണ് അഭിഭാഷകൻ ഉയർത്തിയത്. ഹർജി പിന്നീടു പരിഗണിക്കുന്നതിനു മാറ്റിവച്ചിരിക്കുകയാണ്.
English Summary: ED question Swapna Suresh