ADVERTISEMENT

തിരുവനന്തപുരം ∙ സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ബാബുവിന് ജന്മനാട്ടിൽ അന്ത്യവിശ്രമം. അച്ഛനെ കാണാനും അന്ത്യകർമ്മങ്ങൾ ചെയ്യാനുമുള്ള എബിന്റെ ആഗ്രഹം പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയുടെ സഹായത്തെ തുടർന്ന് യാഥാർഥ്യമായി. സൗദിയിലെ കമീസ് മുഷൈത്തില്‍ മരണപ്പെട്ട നെടുമങ്ങാട് സ്വദേശി ബാബുവിന്‍റെ മൃതദേഹം യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ചു. ചെക്കക്കോണം സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.

സൗദിയിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ച് കഴിഞ്ഞയാഴ്ച ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ എബിന്‍ യുസഫലിയെ സമീപിച്ചു. ഇതാണ്  തടസ്സങ്ങള്‍ നീങ്ങാന്‍ വഴിയൊരുക്കിയത്. എബിന്‍റെ സങ്കടം മനസ്സിലാക്കിയ യൂസഫലി വേദിയില്‍ വച്ച് അധികൃതരുമായി സംസാരിക്കുകയും മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. 

ma-yusuf-ali
ബാബുവിന്‍റെ മൃതദേഹം ചെക്കക്കോണത്തുള്ള പള്ളിയിൽ എത്തിച്ചപ്പോൾ. അച്ഛൻ അപ്പു, അമ്മ തങ്കമ്മ, ഭാര്യ ഉഷ, മക്കളായ എബിൻ, വിപിൻ എന്നിവർ സമീപം.

സ്പോണ്‍സറെ ഒഴിവാക്കി മതിയായ രേഖകളില്ലാതെയാണ് ബാബു സൗദിയിൽ ജോലി ചെയ്തത്. ഇതേ തുടർന്നുള്ള പിഴ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജവാസത്ത് ഒഴിവാക്കി. ബാബുവിന്‍റെ ആദ്യ സ്പോണ്‍സറില്‍ നിന്ന് നിരാക്ഷേപ പത്രം ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറി. ഇതോടെ മൃതദേഹം കേരളത്തിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങൾ പൂര്‍ത്തിയായി. 

ഫൈനല്‍ എക്സിറ്റ് ലഭിച്ച ശേഷം ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ലുലു ഗ്രൂപ്പ് അധികൃതര്‍ റിയാദില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചു. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തിച്ചു. ഇതിനാവശ്യമായ ചിലവുകൾ യൂസഫലി വഹിച്ചു. ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, മീഡിയ കോർഡിനേറ്റർ മിഥുൻ സുരേന്ദ്രൻ, പിആർഒ സൂരജ് അനന്തകൃഷ്ണൻ എന്നിവർ  മൃതദേഹത്തെ അനുഗമിച്ച് നെടുമങ്ങാട്ടെ വീട്ടിലെത്തി.

English Summary: Lulu Group Chairman MA Yussuf Ali helps reclaim body from Saudi; fulfills son's wish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com