വിമതര്‍ക്കു വഴങ്ങി സേന; 'സഖ്യം വിടുന്നതും ചര്‍ച്ച ചെയ്യാം': പൊളിയുമോ മഹാഅഘാഡി?
Mail This Article
മുംബൈ∙ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ കലാപക്കൊടി ഉയർത്തിയ ഏക്നാഥ് ഷിൻഡെയെയും വിമത എംഎൽഎമാരെയും ചർച്ചയ്ക്കു വിളിച്ചു ശിവസേന. മഹാവികാസ് അഘാഡി സഖ്യം വിടുന്നതുൾപ്പെടെ ചർച്ച ചെയ്യാമെന്നും 24 മണിക്കൂറിനകം മുംബൈയിൽ തിരിച്ചെത്തണമെന്നും സഞ്ജയ് റാവുത്ത് നേതാക്കളോടു നിർദേശിച്ചു.
വിമതരുമായി നേരിട്ടു ചർച്ച നടത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തയാറാണെന്നും സഞ്ജയ് റാവുത്ത് അറിയിച്ചു. ‘എംഎൽഎമാർ ഗുവാഹത്തിയിൽ ഇരുന്ന് ആശയവിനിമയം നടത്തരുത്. സഖ്യം ഉപേക്ഷിക്കണമെന്നാണ് എംഎൽഎമാരുടെ ആവശ്യമെങ്കിൽ അക്കാര്യവും പരിഗണിക്കാൻ തയാറാണ്. പക്ഷേ അതിനു വേണ്ടി എംഎല്‍എമാർ ഇവിടേക്കു വരണം. മുഖ്യമന്ത്രിയുമായി അക്കാര്യം ചർച്ച ചെയ്യണം– സഞ്ജയ് റാവുത്ത് പ്രതികരിച്ചു.
ശിവസേനയുടെ നിലപാടില്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും കടുത്ത അതൃപ്തിയാണുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇരു പാര്‍ട്ടികളും വൈകിട്ട് അഞ്ചിന് അടിയന്തരനേതൃയോഗം വിളിച്ചു.
അതേസമയം രണ്ടര വർഷമായി തങ്ങൾക്ക് മുഖ്യമന്ത്രിയുടെ വസതിയിലേക്കു പ്രവേശനം ലഭിച്ചിട്ടില്ലെന്ന് വിമത എംഎൽഎ സഞ്ജ് ഷിർസാത് ട്വിറ്ററിൽ കുറിച്ചു. ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നും പുതിയ സർക്കാർ ഉണ്ടാക്കണമെന്നും വിമത എംഎൽഎ ദീപക് കേശകർ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് എംഎൽഎ വിമതർക്കൊപ്പം ചേർന്നത്.
English Summary: Return In 24 Hours, Will Consider Quitting Alliance: Shiv Sena To Rebels