പൊലീസിനു നേരെ തോക്കു ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതി പിടിയിൽ
Mail This Article
തിരുവനന്തപുരം∙ മുൻ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ പൊലീസ് പിടികൂടി. ജെറ്റ് സന്തോഷ് എന്നു വിളിക്കുന്ന ആറ്റിപ്ര പള്ളിത്തുറ പുതുവൽപുത്തൻ വീട്ടിൽ സന്തോഷ്(45) നെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിനു നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമാണ് കീഴ്പ്പെടുത്തിയത്. ഇയാളിൽ നിന്നും ആറ് തിരകൾ നിറച്ച റിവോൾവറും പിടിച്ചെടുത്തു.
1998-ൽ ചെമ്പഴന്തി സ്വദേശിയായ എഎസ്ഐ കൃഷ്ണൻ കുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ജെറ്റ് സന്തോഷിനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നിരന്തരം ക്രിമിനൽ കേസുകളിലുൾപ്പെട്ട ഇയാളെയും കൂട്ടാളികളെയും പിടികൂടിയതിലുള്ള വിരോധമാണ് പൊലീസുദ്യേഗസ്ഥനെ കൊലപ്പെടുത്താൻ കാരണം. 2017, 2020 വർഷങ്ങളിൽ തുമ്പ പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോഴും ഇതു പോലെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടിരുന്നു. കണ്ണൂർ, കോയമ്പത്തൂർ, ചെന്നൈ, കുളച്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞു വന്ന ജെറ്റ് സന്തോഷ്, സുനാമിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടെന്നു കാണിച്ച് പുതിയ പാസ്പോർട്ട് എടുത്ത് വിദേശത്തേക്ക് കടക്കാനും ശ്രമിച്ചിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ രണ്ടു മണിക്ക് പൊലീസ് എത്തിയപ്പോൾ പ്രതി വീടിനോട് ചേർന്നുള്ള തെങ്ങിലൂടെ ഊർന്നിറങ്ങി ഓടി. പിന്തുടർന്ന് പിടികൂടിയപ്പോൾ പൊലീസിന് നേരെ തോക്ക് ചൂണ്ടി രക്ഷപെടാനും ശ്രമിച്ചു. തുടർന്ന് പൊലീസ് ഇയാളെ അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
English Summary: Murder case accused Jet Santhosh in remand