ADVERTISEMENT

തിരുവനന്തപുരം∙ വൃക്ക മാറ്റിവയ്ക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് രോഗി മരിച്ച സംഭവം വിവാദമാകുമ്പോഴും നാഥനില്ലാതെ ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ.സരിത കഴിഞ്ഞ വർഷം ഏപ്രിലിൽ സ്വയം വിരമിച്ചശേഷം ഡയറക്ടറെ നിയമിച്ചിട്ടില്ല. അഡി.ഡയറക്ടർക്കാണ് കഴിഞ്ഞ ഒരു വർഷമായി ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ഡയറക്ടറെ നിയമിക്കാത്തതിനാൽ ഫണ്ടുകൾ സ്വതന്ത്രമായി ചെലവഴിക്കാനോ നയപരമായ തീരുമാനമെടുക്കാനോ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ഡോ.സരിത സ്വയം വിരമിച്ചപ്പോൾ ഡോ.രമേശിനാണ് ഡയറക്ടറുടെ ചുമതല നൽകിയത്. ഒന്നര മാസത്തിനുശേഷം ഡോ.രാജുവിനു ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകി. രാജു വിരമിച്ചപ്പോൾ ഡോ.പ്രീതയ്ക്കാണ് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. വകുപ്പിൽ അഡി.ഡയറക്ടർമാരുടെ സുപ്രധാന തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. അഡി.ഡയറക്ടർ (മെഡിക്കൽ), അഡി.ഡയറക്ടർ (വിജിലൻസ്) എന്നീ തസ്തികകളിൽ ആളില്ല. ഡപ്യൂട്ടി ഡയറക്ടർമാർക്ക് താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. തിരുവനന്തപുരം ഡിഎംഒയുടെ തസ്തികയിലും താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്.

ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റിന്റെ നിയന്ത്രണത്തിൽ താൽപര്യമുള്ള ചില ഐഎഎസ് ഉദ്യോഗസ്ഥരാണ് ഡയറക്ടറെ നിയമിക്കുന്നതിനു തടസം നിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. കോവിഡിനു മുൻപ് ആരോഗ്യവകുപ്പിലെ കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഡയറക്ടറായിരുന്നു. കോവിഡ് സമയത്ത് നേട്ടങ്ങൾ സ്വന്തമാക്കാൻ ഡയറക്ടറുടെ തസ്തികയുടെ പ്രാധാന്യം ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഇല്ലാതാക്കിയെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റാണ് പ്രകടനത്തിൽ ഏറ്റവും മോശമെന്ന് ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തിയിരുന്നു. ആരോഗ്യവകുപ്പിലെ വിവിധ മേധാവികൾ ഭരണപരമായ കാര്യങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി തുടർന്ന് കർശന നിർദേശം നൽകി.

English Summary: No Director of Kerala health department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com