വിമതപക്ഷത്തേക്കു ചാടി എംപിമാരും; പ്രതിരോധത്തിലായി ശിവസേന
Mail This Article
മുംബൈ∙ മഹാരാഷ്ട്രയിൽ ശിവസേനയെ കൂടുതൽ പ്രതിരോധത്തിലേക്കു തള്ളിവിട്ട് എംപിമാരും വിമതപക്ഷത്തേക്കു ചേക്കേറുന്നു. ഒരു ഡസനിലേറെ എംപിമാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്തേക്കു പോയെന്നാണു റിപ്പോർട്ടുകൾ. രാജൻ വിചാർ (താനെ), ഭാവ്ന ഗൗലി (വാഷിം), കൃപാൽ തുമാനെ (റംതേക്), ശ്രീകാന്ത് ഷിൻഡെ (കല്യാൺ), രാജേന്ദ്ര ഗാവിട്ട് (പൽഗർ) തുടങ്ങിയവരാണു വിമതപക്ഷത്തെത്തിയത്.
ഇതിൽ രാജൻ വിചാർ, ശ്രീകാന്ത് ഷിൻഡെ എന്നിവർ ഗുവാഹത്തിയിൽ വിമതർ തങ്ങുന്ന റിസോർട്ടിലാണുള്ളത്. വിമത പക്ഷത്തേക്കു മാറിയെന്ന ആരോപണം കൃപാൽ തുമാനെ വ്യാഴാഴ്ച രാവിലെ തള്ളിയിരുന്നു. ശിവസേനയ്ക്ക് മഹാരാഷ്ട്ര നിയമസഭയിൽ 55 എംഎല്‍എമാരാണുള്ളത്. അതിൽ 40 പേർ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം.
ലോക്സഭയിൽ 19 എംപിമാരും രാജ്യസഭയിൽ മൂന്ന് എംപിമാരുമാണു ശിവസേനയ്ക്കുള്ളത്. അതേസമയം, ഉദ്ധവ് താക്കറെയ്ക്കു പിന്തുണയുമായും ശിവസേന എംപിമാർ രംഗത്തെത്തി. ഇതു പോരാടേണ്ട സമയമാണെന്ന് ശിവസേന രാജ്യസഭാംഗം പ്രിയങ്കാ ചതുർവേദി ട്വിറ്ററിൽ കുറിച്ചു. സർക്കാരിനെ നിലനിർത്താൻ എല്ലാം ചെയ്യുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറും പറഞ്ഞു. ഉദ്ധവ് താക്കറെയ്ക്കു പൂർണ പിന്തുണ നൽകുന്നതായും പവാർ വ്യക്തമാക്കി.
English Summary: Not Just MLAs, MPs Too Join Anti-Uddhav Thackeray Camp