സിബിഐയെയും ഇഡിയെയും ഭയന്ന് ഒളിച്ചോടി; വിമതർക്കെതിരെ സാമ്ന
Mail This Article
മുംബൈ∙ മഹാരാഷ്ട്ര സർക്കാരിനെ അസ്ഥിരപ്പെടുത്തുന്ന വിമതരെ രൂക്ഷമായി വിമർശിച്ച് ശിവസേന മുഖപത്രം സാമ്ന. ഏക്നാഥ് ഷിൻഡെയ്ക്കും വിമത എംഎൽഎമാർക്കുമെതിരെയാണ് വിമർശനം. സിബിഐയെയും ഇഡിയെയും ഭയന്ന് ഇവർ ഒളിച്ചോടിയെന്നും സാമ്ന പറയുന്നു. ശിവസേനയുടെ സീറ്റില്‍ ജയിച്ചവര്‍ ഇപ്പോള്‍ ബിജെപിയോടൊപ്പമെന്ന് ലേഖനം ആരോപിക്കുന്നു.
അതേസമയം, കോണ്‍ഗ്രസുമായും എന്‍സിപിയുമായുമുള്ള സഖ്യം ശിവസേന അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഷിന്‍ഡെ. 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം.
ശിവസേനാ എംഎൽഎമാരിൽ ഭൂരിപക്ഷവും കൈവിട്ടെന്ന് ഉറപ്പായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രിപദവും ശിവസേന അധ്യക്ഷസ്ഥാനവും രാജിവയ്ക്കാൻ ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചു. രാത്രി തന്നെ ഔദ്യോഗിക വസതി ഒഴിഞ്ഞ് സ്വന്തം വീടായ ‘മാതോശ്രീ’യിലെത്തി. സഖ്യം നിലനിർത്താൻ വിമത നേതാവ് ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ നിർദേശിച്ചതായും ഉദ്ധവ് ഇത് അംഗീകരിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, ബിജെപി സഖ്യം പുനഃസ്ഥാപിക്കുകയാണു ശിവസേന ചെയ്യേണ്ടതെന്ന നിലപാടിലാണ് ഷിൻഡെ.
English Summary: Shiv Sena, mouthpiece Saamana against rebels MLAs