ശസ്ത്രക്രിയയ്ക്കു പിന്നാലെ തലച്ചോറിൽ രക്തസ്രാവം; മുൻ മിസ് ബ്രസീലിന് ദാരുണാന്ത്യം
Mail This Article
റിയോ ഡി ജനീറോ∙ ശസ്ത്രക്രിയയ്ക്കു പിന്നാലെയുണ്ടായ തലച്ചോറിലെ രക്തസ്രാവവും ഹൃദയാഘാതവും കാരണം മുൻ മിസ് ബ്രസീല്‍ ഗ്ലെയ്സി കോറി മരിച്ചു. ടോൺസിൽസ് ശസ്ത്രക്രിയ പൂർത്തിയാക്കിയതിനു പിന്നാലെയാണ് 27 വയസ്സുകാരിയായ ഗ്ലെയ്സി മരണത്തിനു കീഴടങ്ങിയത്. 2018ലെ മിസ് യുണൈറ്റഡ് കോണ്ടിനെന്റ്സ് ബ്രസീൽ വിജയിയാണ്.
തിങ്കളാഴ്ചയാണ് ഗ്ലെയ്സി മരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ നാലിനാണ് രക്തസ്രാവവും ഹൃദയാഘാതവുമുണ്ടായത്. ആരോഗ്യ നില വഷളായതിനെ തുടർന്നു കഴിഞ്ഞ രണ്ടു മാസമായി ഇവർ കോമയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
റിയോ ഡി ജനീറോയിൽനിന്ന് 180 മൈൽ അകലെയുള്ള മേകെ നഗരത്തിൽ ജനിച്ച ഗ്ലെയ്സി കോറി ചെറുപ്രായത്തിൽതന്നെ ബ്യൂട്ടിസലൂണിൽ ജോലി ചെയ്തിരുന്നു. മോഡലും ബ്യൂട്ടീഷ്യനുമായി തിളങ്ങിയ ഗ്ലെയ്സി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും പേരെടുത്തു. ഇൻസ്റ്റഗ്രാമിൽ അമ്പത്താറായിരത്തിലേറെ പേർ ഇവരെ പിന്തുടരുന്നുണ്ട്.
English Summary: Former Miss Brazil Gleycy Correia Dies At The Age Of 27 After Routine Tonsil Surgery