ഗുജറാത്ത് കലാപം: നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് ശരിവച്ച് സുപ്രീംകോടതി: അപ്പീല്‍ തള്ളി
Mail This Article
ന്യൂഡൽഹി∙ ഗുജറാത്ത് വർഗീയ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് കലാപത്തിൽ കൊലപ്പെട്ട കോൺഗ്രസ് നേതാവ് എഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. സാക്കിയയുടെ ഭർത്താവും മുൻ എംപിയുമായ എഹ്സാൻ ജഫ്രിയുൾപ്പെടെ 68 പേരാണ് 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ കൊല ചെയ്യപ്പെട്ടത്.
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമർപ്പിച്ച റിപ്പോർട്ട് കീഴ്ക്കോടതി അംഗീകരിച്ചിരുന്നു. ഈ നടപടി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് സാക്കിയ സുപ്രീം കോടതിയെ സമീപിച്ചത്. ഗുജറാത്തിൽ 2002 ൽ നടന്ന വർഗീയ കലാപത്തിനിടെ മുൻ എംപി എഹ്സാൻ ജഫ്രി അടക്കമുള്ളവർ കൊല്ലപ്പെട്ട ഗുൽബെർഗ് കേസ് വേണ്ട വിധമല്ല പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചതെന്നും സംഭവം നടക്കുമ്പോൾ പൊലീസ് കൺട്രോൾ റൂമിൽ ഒരു മന്ത്രി ഉണ്ടായിരുന്ന കാര്യം പരിശോധിച്ചില്ലെന്നും സാക്കിയ ആരോപിച്ചിരുന്നു.
കലാപം നടക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം 64 പേർക്കും എസ്ഐടി ക്ലീൻ ചിറ്റ് നൽകിയിരുന്നു. മജിസ്ട്രേട്ട് കോടതിയും 2017 ഒക്ടോബറിൽ ഹൈക്കോടതിയും എസ്ഐടിയുടെ റിപ്പോർട്ട് ശരിവച്ചു. ഇതിനെതിരെയാണ് സാക്കിയ സുപ്രീം കോടതിയെ സമീപിച്ചത്. 2012 ഫെബ്രുവരി 8ന് ആണ് എസ്ഐടി കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് നൽകിയത്. നരേന്ദ്ര മോദി അടക്കം 64 പേരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്നായിരുന്നു റിപ്പോർട്ട്.
English Summary: Gujarat Riots: Supreme Court Confirms Clean Chit To PM, Dismisses Appeal