ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: 5 പേർ അറസ്റ്റില്‍; ജിഷ്ണുവിനെതിരെയും കേസ്
Mail This Article
കോഴിക്കോട്∙ ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ സംഘം ചേർന്ന് മർദിച്ച കേസിൽ 5പേർ അറസ്റ്റില്‍. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, നജാരിഫ്, റിയാസ്, ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. 30 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആയുധം കൈവശം വച്ചതിനും കലാപശ്രമത്തിനും ജിഷ്ണുരാജിനെതിരെയും കേസെടുത്തെന്നും പൊലീസ് അറിയിച്ചു. നാട്ടുകാരുടെ പരാതിയിലാണ് കേസ്.
ബുധനാഴ്ച രാത്രിയാണ് ജിഷ്ണു രാജിനെ ഒരു സംഘം തടഞ്ഞുവച്ച് മര്‍ദിച്ചത്. കണ്ടാലറിയാവുന്ന എസ്ഡിപിഐ– ലീഗ് പ്രവര്‍ത്തകരാണ് മര്‍ദനത്തിനു പിന്നില്ലെന്നു ജിഷ്ണു പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിപിഎം നേതാക്കള്‍ക്കെതിരെ പറയിപ്പിച്ചതെന്നും ജിഷ്ണു പറയുന്നു.
കഴിഞ്ഞ ദിവസം മേഖലയില്‍ മുസ‌്‌ലിം ലീഗിന്‍റെ കൊടികള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൊടികള്‍ നശിപ്പിച്ചത് ജിഷ്ണുവാകാമെന്ന് തെറ്റിദ്ധരിച്ചാകാം ആക്രമണമെന്നാണ് പൊലീസ് നിഗമനം. ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
English Summary: Mob assaults CPM youth wing member in Kozhikode;5 held