തിരുവനന്തപുരം ∙ വയനാട്ടിൽ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്ത സംഭവത്തിൽ സംസ്ഥാനമാകെ പ്രതിഷേധം. തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷമുണ്ടായി. എകെജി സെന്ററിലേക്കു മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പാളയത്ത് യൂണിവേഴ്സിറ്റി കോളജിന് സമീപം പൊലീസ് തടഞ്ഞു. കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്തു.
കോഴിക്കോട്ട് മാനാഞ്ചിറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പാലക്കാട്ടും കൊച്ചിയിലും കൊല്ലത്തും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാര്‍ച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലക്സുകൾ വ്യാപകമായി നശിപ്പിച്ചു. തിരുനക്കരയിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനു പരുക്കേറ്റു. കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിക്കും ഗുരുതര പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗാന്ധി സ്ക്വയറിനു സമീപം റോഡ് ഉപരോധിച്ചു.
പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വാളയാർ–വടക്കഞ്ചേരി ദേശീയ പാത ഉപരോധിച്ച എംഎൽഎ ഉൾപ്പെടെയുളള പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
Content Highlights: Rahul Gandhi office attack, congress protests
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.