ADVERTISEMENT

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധി എംപിയുടെ കൽപറ്റയിലെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അക്രമം നടന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യിപ്പിച്ചതാണ് ഇതെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. കേരളത്തിൽ കലാപത്തിനുള്ള ഭരണകക്ഷിയുടെ രണ്ടാമത്തെ ആഹ്വാനമാണ് കൽപ്പറ്റയിലെ ആക്രമണമമെന്നും സതീശൻ ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിക്കെതിരെ മോദി നടത്തുന്ന നീക്കം പിണറായി വിജയൻ ഏറ്റെടുത്തെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ ആരോപിച്ചു. പൊലീസ് സഹായത്തോടെയാണ് ആക്രമണമെന്നും വേണുഗോപാൽ പറഞ്ഞു.

സ്ഥലകാല ബോധവും ബുദ്ധിയും നഷ്ടപ്പെട്ട എസ്എഫ്ഐ തെമ്മാടികൾ പിണറായിക്കു വേണ്ടി മോദിയെ സുഖിപ്പിക്കാൻ കാണിച്ച തോന്ന്യാസമാണ് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിൽ നടന്ന ഗുണ്ടായിസമെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. ഇതിനെതിരെ ജനാധിപത്യ പ്രതിരോധം തീർക്കും. ഈ ആക്രമണത്തിനു മാപ്പില്ല. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

‘‘മോദിക്കെതിരെ സമരം ചെയ്യാൻ മുട്ടു വിറയ്ക്കുന്ന സിപിഎമ്മും കുട്ടി സഖാക്കളും കാണിച്ച തെമ്മാടിത്തരത്തിൽ യെച്ചൂരിയുടെ നിലപാട് അറിയണം. രണ്ട്‌ മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കള്ളക്കേസെടുത്ത പിണറായ‌ിയുടെയും സംഘത്തിന്റെയും മോദി പ്രീണനമാണ് കൽപ്പറ്റയിൽ കണ്ടത്’ – ഷാഫി സമൂഹമാധ്യമത്തിൽ കുറിച്ചു.

∙ എല്ലാം മുഖ്യമന്ത്രി അറിഞ്ഞ്: വി.ഡി.സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ ഗുണ്ടകള്‍ അടിച്ചു തകര്‍ത്തത്. സ്വര്‍ണക്കടത്ത് കേസില്‍നിന്ന് രക്ഷപ്പെടാനായി ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമം.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ച് തകര്‍ത്ത എസ്എഫ്ഐക്കാര്‍ മാർച്ച് നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. ബഫര്‍ സോണില്‍ യാഥാര്‍ത്ഥത്തില്‍ കുറ്റവാളികളായി നില്‍ക്കുന്നത് മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സിപിഎം ലക്ഷ്യമിട്ടത്.

വിമാനത്തില്‍ പ്രതിഷേധം, പ്രതിഷേധം എന്നു മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത എസ്എഫ്ഐ ഗുണ്ടകള്‍ക്കെതിരെ എന്തു നടപടിയെടുത്തു? ബിജെപി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും സംസ്ഥാനത്ത് കലാപത്തിനുള്ള ആഹ്വാനമാണ് നടത്തുന്നത്. ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയവും സിപിഎം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞു വരികയാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ സിപിഎമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യും.

∙ ഈ അക്രമം നാണക്കേട് മറയ്ക്കാൻ: ചെന്നിത്തല

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ ഗുണ്ടകൾ അടിച്ചു തകർത്ത സംഭവം ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണ്. പൊലീസ് നോക്കിനിൽക്കെയാണു സംഭവം അരങ്ങേറിയതെന്നത് വളരെ ഗൗരവമേറിയതാണ്. സിപിഎം തീക്കൊള്ളികൊണ്ടു തല ചൊറിയരുത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ടത് ഇ.പി.ജയരാജനാണ്. എന്നിട്ട് പ്രർത്തകർക്കെതിരെ വധശ്രമത്തിനു കേസ് എടുത്ത സർക്കാരിന്റെ വാദം തള്ളിക്കൊണ്ടാണു കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രവർത്തകർക്ക് ജാമ്യം നൽകിയത്. ഇപ്പോൾ ആ നാണക്കേട് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ഗുണ്ടകൾ അടിച്ചു തകർത്തത്.

ഇതിനെല്ലാം സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്തേണ്ട പൊലീസിലെ ഒരു വിഭാഗം കണ്ണടച്ചുകൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം.

English Summary: Congress leaders against Rahul Gandhi's office attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com