ടീസ്റ്റ സെതല്‍വാദ്, ആര്‍.ബി.ശ്രീകുമാർ എന്നിവരെ കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് പൊലീസ്
Mail This Article
മുംബൈ ∙ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് മുംബൈയിൽ കസ്റ്റഡിയിൽ എടുത്തു. ടീസ്റ്റയുടെ സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ടീസ്റ്റയ്ക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു.
മലയാളിയായ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടും കേസിലെ പ്രതികളാണ്. ശ്രീകുമാറിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ‘ഭീകരവിരുദ്ധ സ്ക്വാഡ് ടീസ്‌റ്റയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറി, ടീസ്റ്റയെ അപമാനിച്ചു. കസ്റ്റഡിയിൽ എടുക്കാൻ പോകുന്ന കാര്യം അറിയിച്ചില്ല. ഐപിസി 469, 471 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.’- ടീസ്റ്റയുടെ അഭിഭാഷകൻ വ്യക്തമാക്കി.
2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വിവരങ്ങൾ ടീസ്റ്റ പങ്കുവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ടീസ്റ്റയുടെ എൻജിഒ, ബിജെപി അംഗങ്ങൾക്കെതിരെ പൊലീസ് സ്റ്റേഷനുകളിൽ വ്യാജ പരാതി സമർപ്പിച്ചിരുന്നതായും അമിത് ഷാ ആരോപിച്ചു. ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ സുപ്രീംകോടതി ടീസ്റ്റ സെതല്‍വാദിന്റെ ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗുജറാത്ത് പൊലീസിന്റെ നീക്കം.
English Summary: Activist Teesta Setalvad Detained By Gujarat Anti-Terror Squad In Mumbai