'വിജിലൻസ് പരിശോധനയ്ക്കിടെ ആത്മഹത്യയെന്ന് പൊലീസ്, കൊലപാതകമെന്ന് കുടുംബം'
Mail This Article
ചണ്ഡിഗഡ്∙ അഴിമതി കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് പൊപ്ലിയുടെ മകൻ കാർത്തിക് പൊപ്ലിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹത തുടരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് വെടിയേറ്റു മരിച്ച കാർത്തിക് ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് ഭാഷ്യം വിശ്വസിക്കാനാവില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ‘കാർത്തിക് പൊപ്ലിയുടെ വീട്ടിൽ വിജിലൻസ് സംഘം എത്തി. അപ്പോഴാണ് കാർത്തിക് സ്വയം വെടിവച്ചു മരിച്ചത്.’ - ചണ്ഡിഗഡ് എസ്എസ്പി കുൽദീപ് ചഹൽ പറഞ്ഞു.
കാർത്തിക്കിന്റെ മരണത്തിൽ വിജിലൻസ് സംഘമാണ് ഉത്തരവാദികളെന്ന് സഞ്ജയ് പൊപ്ലിയുടെ ഭാര്യ ആരോപിച്ചു. കാർത്തിക് കൊല ചെയ്യപ്പെട്ടതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ശനിയാഴ്‌ച സഞ്ജയ് പൊപ്ലിയെ കോടതിയിൽ ഹാജരാക്കാൻ ഇരിക്കവെയാണ് മരണം. പഞ്ചാബിലെ മാലിന്യ പൈപ്പ്‌ലൈൻ മാറ്റുന്നതിന് ടെൻഡർ എടുക്കുന്നതിനിടെ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് അറസ്റ്റ്.
English Summary: Bureaucrat's Son Dies In Punjab; Murder, Claims Family, Cops Say it was Suicide