ശിവസേന കലാപം അസം വെള്ളപ്പൊക്കം ഉയർത്തിക്കാട്ടാൻ സഹായിച്ചു: ഹിമന്ത ബിശ്വ ശർമ
Mail This Article
ഗുവാഹത്തി ∙ സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ശിവസേന എംഎൽഎമാരെ സൽക്കരിക്കാൻ ഭരണകൂടം കൂട്ടുനിന്നുവെന്ന ആരോപണം തെറ്റാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിക്കാൻ ശിവസേന വിമതരെ സഹായിച്ചെന്ന ആരോപണം കള്ളമാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
'ശിവസേന എംഎൽഎമാർ ഇവിടെ എത്തിയതു നന്നായി. അതുകാരണമാണു സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിനു ദേശീയതലത്തിൽ വാർത്താ പ്രാധാന്യം ലഭിച്ചത്. നാളെ കോൺഗ്രസിൽ നിന്ന് ആരെങ്കിലും വന്നാലും സ്വാഗതം ചെയ്യും. ഗുവാഹത്തിയിൽ സർക്കാരിന് 200 ഹോട്ടലുകളുണ്ട്. എല്ലായിടത്തും അതിഥികളുമുണ്ട്. വെള്ളപ്പൊക്കമാണെന്നു ചൂണ്ടിക്കാട്ടി അതിഥികളെ ഒഴിപ്പിക്കണോ? മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരെ പിന്തുണയ്ക്കുന്നതു സംസ്ഥാനത്തെ ബിജെപി യൂണിറ്റാണ്. അതിൽ എനിക്ക് പങ്കൊന്നുമില്ല'- ശർമ പറഞ്ഞു.
അസമിലെ ആകെയുള്ള 35 ജില്ലകളിൽ 28 എണ്ണവും വെള്ളപ്പൊക്ക കെടുതി നേരിടുകയാണ്. 33 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. 117 ആളുകൾക്കു ജീവൻ നഷ്ടമായി. 'അസം വെള്ളത്തിൽ മുങ്ങുന്ന സാഹചര്യത്തിലും മഹാരാഷ്ട്രയിൽ നിന്ന് മന്ത്രിമാരെ കൊണ്ടുവന്ന് ഫൈവ് സ്റ്റാർ ഹോട്ടലിൽ കുതിരക്കച്ചവടത്തിന് താമസിപ്പിച്ചിരിക്കുകയാണ്. നിരവധിയാളുകൾ കുടുങ്ങിക്കിടക്കുമ്പോഴാണ് ഇത്തരം പ്രവൃത്തികൾ. മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തണം'- പ്രദേശവാസികളില്‍ ഒരാൾ പറഞ്ഞു.
English Summary: Sena Revolt Helped Highlight Assam Flood: Chief Minister Himanta Sarma