ADVERTISEMENT

മുംബൈ∙ വിശ്വാസവോട്ടെടുപ്പുണ്ടായാൽ വിമതപക്ഷത്തിന്റെ ബലം കുറയ്ക്കാൻ ഉദ്ധവ് താക്കറെ പക്ഷം ശ്രമം തുടരുന്നതിനിടെ വിമത ക്യാംപിലെ 20 എംഎൽഎമാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതായി റിപ്പോർട്ട്. വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ ആഗ്രഹിക്കുന്നതു പോലെ ബിജെപിയുമായി ലയിക്കുന്നതിൽ വിമതവിഭാഗത്തിലെ ചില എംഎൽഎമാർക്ക് എതിർപ്പുണ്ട്. പ്രഹാർ ജനശക്തി പാർട്ടിയുമായി സഖ്യമുണ്ടാക്കി മുന്നോട്ടു പോകുകയാണ് മുന്നിലുള്ള മറ്റൊരു വഴി. പ്രഹാർ ജനശക്തി പാർട്ടി നേതാവും മന്ത്രിയുമായ ബചചു കാഡു വിമത ക്യാംപിൽ എത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെങ്കിലും നീക്കത്തിന് വിമതർക്കിടയിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നും വിമത എംഎൽഎ ദീപക് കേസർക്കർ അറിയിക്കുകയും ചെയ്‌തിരുന്നു. മഹാവികാസ് അഘാഡി (ശിവസേന–എൻസിപി–കോൺഗ്രസ്) സർക്കാർ കണക്കുകൂട്ടുന്ന ഭരണഘടനാപരവും നിയമപരവുമായ നീക്കങ്ങൾ മറികടക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത ശേഷം മുന്നോട്ടു നീങ്ങാനാണ് വിമതരുടെ പൊതുധാരണ. അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിൻഡെയടക്കം 16 ശിവസേനാ വിമത എംഎൽഎമാർക്കു നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചതും വിമതപക്ഷത്തുള്ളവരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടക്കുന്നതും വിമതരെ സമ്മർദത്തിലാക്കിയതായി സൂചനയുണ്ട്.

20 വിമത എംഎൽഎമാരുമായി അനുനയ നീക്കം നടക്കുന്നതായി ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത് എംപി അറിയിച്ചിരുന്നു. അനുനയിപ്പിച്ച് ഉദ്ധവ് താക്കറെ ക്യാംപിലെത്തിക്കാനാണ് നീക്കം. വിമതർ ക്യാംപ് ചെയ്യുന്ന ഗുവാഹത്തിയിലെ ഹോട്ടലിൽ ക്യാംപ് ചെയ്യാൻ ഉദ്ധവ് താക്കറെ പക്ഷത്തിനു പദ്ധതിയുണ്ടെന്നും ഇവിടെ മുറി ബുക്ക് ചെയ്യാൻ ശിവസേനാ നേതാക്കൾ ഹോട്ടൽ അധികൃതർക്ക് ഇ–മെയിൽ സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, ശിവസേനാ മന്ത്രിയായ ഉദയ് സാവന്ത് കൂടി ഔദ്യോഗിക പക്ഷം വിട്ടു. 

എംഎൽഎ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ വിമത എംഎൽഎമാരെ ഉദ്ധവ് താക്കറെ വെല്ലുവിളിച്ചു. ഏക്നാഥ് ഷിൻഡെ, ഗുലാബ്റാവു പാട്ടീൽ, ദാദ ഭൂസ്, ശംഭുരാജ് ദേശായ്, അബ്‌ദുൾ സത്താർ എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമാകാനാണ് സാധ്യത. ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചിരുന്നു.

ചിഹ്നത്തിനു വേണ്ടിയുള്ള അകാവശവാദത്തെ ശക്തമായി പ്രതിരോധിക്കാൻ സാധിച്ചതും ഭരണപക്ഷത്തിന് നേട്ടമായി. വിമതർ പൂവും കായും സ്വന്തമാക്കിയാലും ശിവസേനയെന്ന മരത്തിന്റെ വേരറുക്കാൻ ആകില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി  ഉദ്ധവ് താക്കറെ തിരിച്ചടിച്ചു. ഗുവാഹത്തിയിലെ ക്യാംപിൽ വിമതർക്ക് എത്രനാൾ ഒളിച്ചിരിക്കാൻ സാധിക്കുമെന്നും  സഞ്ജയ് റാവുത്ത് എംപി രാവിലെ ചോദ്യം ഉന്നയിച്ചിരുന്നു. 

അസമിൽനിന്നു പ്രത്യേക വിമാനത്തിൽ ഗുജറാത്തിലെത്തിയ ഏക്നാഥ് ഷിൻഡെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുമഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിയമപരമായ നൂലമാലകൾ മറികടന്ന്, കൃത്യമായ ഉറപ്പു ലഭിക്കാതെ സർക്കാർ രൂപീകരണത്തിനില്ല എന്ന നിലപാടിൽ ബിജെപി ഉറച്ചു നിൽക്കുന്നത് വിമതനീക്കം മന്ദഗതിയിലാക്കി.  നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള നീക്കത്തിന് ബിജെപി പിന്തുണ അറിയിച്ചിരുന്നു.

English Summary: 20 Rebels In Touch Says Team Thackeray, Minister Switches Sides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com