ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് വരുന്നവരെ വലയിലാക്കി കഞ്ചാവ് വിൽപന; പ്രതി പിടിയിൽ
Mail This Article
കോഴിക്കോട്∙ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് വരുന്നവരെ വലയിലാക്കി കഞ്ചാവ് വിൽപന നടത്തിവന്നയാൾ ലഹരിവിരുദ്ധ ദിനത്തിൽ പൊലീസിന്റെ പിടിയിൽ. ജില്ലാ ജനറൽ ആശുപത്രിക്കുസമീപം പ്രവർത്തിച്ചിരുന്ന ഒഎസ്ടി വിമുക്തി കേന്ദ്രത്തിനുമുന്നിൽ ലഹരിവിൽപന നടത്തിയ നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവിയാണ് (54) നടക്കാവ് പൊലീസിന്റെയും ഡൻസാഫിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. സ്കൂട്ടറിൽ വിൽപനയ്ക്കായി കൊണ്ടുവന്ന അരക്കിലോ കഞ്ചാവും പിടികൂടി.
ലഹരിക്കടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുക, ലഹരിമുക്തിക്കായി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഒഎസ്ടി പ്രവർത്തിക്കുന്നത്. ഇവിടേക്ക് ലഹരിമുക്തിക്കായി വരുന്നവരെ പ്രലോഭിപ്പിച്ച് വീണ്ടും ലഹരിക്കടിമപ്പെടുത്തി വരുതിയിൽ നിർത്താനാണ് ലഹരിമരുന്ന് വിൽപനക്കാരുടെ ശ്രമം. മൊത്തവിപണനക്കാർ ആന്ധ്രയിൽനിന്നു കൊണ്ടുവരുന്ന കഞ്ചാവാണ് പ്രധാനമായും വിൽക്കുന്നത്. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡൻസാഫും നടക്കാവ് പൊലീസും നടത്തിയ പരിശോധനയ്ക്കിടയിലാണ് പ്രതിയെ നടക്കാവ് എസ്ഐ എസ്.ബി.കൈലാസ് നാഥ് അറസ്റ്റു ചെയ്തത്.
ഒഎസ്ടി പരിസരത്ത് ആവശ്യക്കാരെ നേരിൽക്കണ്ട് ബോധ്യപ്പെട്ടശേഷം മാത്രമാണ് പ്രതി ഓർഡർ സ്വീകരിച്ചിരുന്നത്. ഫോൺവിളികൾ പൊലീസ് നിരീക്ഷിക്കുമെന്നതിനാലാണ് നേരിട്ട് ഓർഡറെടുക്കാറുള്ളത്. ഓർഡറെടുത്തശേഷം പിറ്റേദിവസം നേരിൽ കണ്ട് കഞ്ചാവ് കൈമാറും. എസിപി പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സംഘത്തിലെ അസി. എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപിഓ കെ.അഖിലേഷ്, സിപിഒമാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
English Summary: Half kg Ganja seized on anti drug day in Kozhikode