‘വിമതരെ അയോഗ്യരാക്കുന്ന നടപടി തടയണം’; മഹാരാഷ്ട്ര പോരാട്ടം സുപ്രീം കോടതിയിലേക്ക്
Mail This Article
ന്യൂഡൽഹി∙ മഹാരാഷ്ട്രയിൽ 16 വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി തടയണമെന്ന് ആവശ്യപ്പെട്ട് വിമത നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകി. അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭ കക്ഷി നേതാവാക്കുന്നതും ഡപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിനെതിരെയുള്ള അവിശ്വാസപ്രമേയം തള്ളിയ നടപടിയും ഹർജിയിൽ ചോദ്യം ചെയ്തു.
വിശ്വാസവോട്ടെടുപ്പുണ്ടായാൽ വിമതപക്ഷത്തിന്റെ ബലം കുറയ്ക്കാൻ ഉദ്ധവ് താക്കറെ പക്ഷം ശ്രമം തുടരുന്നതിനിടെ വിമത ക്യാംപിലെ 20 എംഎൽഎമാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതായി റിപ്പോർട്ടുണ്ട്. 20 വിമത എംഎൽഎമാരുമായി അനുനയ നീക്കം നടക്കുന്നതായി ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത് എംപി അറിയിച്ചിരുന്നു.
അനുനയിപ്പിച്ച് ഉദ്ധവ് താക്കറെ ക്യാംപിലെത്തിക്കാനാണ് നീക്കം. വിമതർ ക്യാംപ് ചെയ്യുന്ന ഗുവാഹത്തിയിലെ ഹോട്ടലിൽ ക്യാംപ് ചെയ്യാൻ ഉദ്ധവ് താക്കറെ പക്ഷത്തിനു പദ്ധതിയുണ്ടെന്നും ഇവിടെ മുറി ബുക്ക് ചെയ്യാൻ ശിവസേനാ നേതാക്കൾ ഹോട്ടൽ അധികൃതർക്ക് ഇ–മെയിൽ സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
English Summary :Maharashtra Rebel MLAs Take Battle For Sena's Control To Supreme Court