ADVERTISEMENT

ഇസ്‌ലാമാബാദ് ∙ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാന്റെ കിടപ്പുമുറിയിൽ ‘സ്പൈ ഡിവൈസ്’ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ജീവനക്കാർ പിടിയിൽ. ഇമ്രാനെതിരെ വധഗൂഢാലോചന നടക്കുന്നതായി വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് ചാരപ്പണി നടത്താനുള്ള ശ്രമം പൊളിഞ്ഞത്. ‘സ്പൈ ഡിവൈസ്’ സ്ഥാപിക്കാനുള്ള ശ്രമം മറ്റൊരു ജീവനക്കാരന്റെ ശ്രദ്ധയിൽപെട്ടതോടെ ഇമ്രാന്റെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

ബനി ഗാല നഗരത്തിൽ നിന്നുള്ള ജീവനക്കാരനെ എതിരാളികൾ ഭീഷണിപ്പെടുത്തിയും പണം നൽകിയും വരുതിയിലാക്കുകയായിരുന്നുവെന്നും ഇമ്രാൻ ഖാനെതിരെ വധഗൂഢാലോചന നടക്കുന്നതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അടക്കമുള്ളവരെ അറിയിച്ചിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്നും പിടിഐ നേതാവ് ഷഹബാസ് ഗിൽ ആരോപിച്ചു. ഇത്തരം ശ്രമങ്ങൾക്കു പിന്നിൽ ഷഹബാസ് ഷരീഫ് ഭരണകൂടമാണെന്നതിൽ തർക്കമില്ലെന്നും ഷഹബാസ് ഗിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇമ്രാൻ ഖാനെതിരെ വധശ്രമമുണ്ടായെന്ന വാർത്തകൾക്കു പിന്നാലെ ഇസ്‌ലാമാബാദിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ഇമ്രാനെതിരെ ആക്രമണമോ അരുതാത്തത് എന്തെങ്കിലുമോ ഉണ്ടായാൽ പാക്കിസ്ഥാനെതിരായ ആക്രമണമായി കണക്കാക്കുമെന്നും പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും അനന്തരവൻ ഹസൻ നിയാസിയടക്കമുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇമ്രാൻ ഖാന് വധഭീഷണിയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയതായി മുൻ പാക്ക് മന്ത്രി ഫവാദ് ചൗധരി കഴിഞ്ഞ എപ്രിലിൽ പറഞ്ഞിരുന്നു. പാക്കിസ്ഥാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്‌ലാമാബാദിൽ നടത്തിയ റാലിയിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഉപയോഗിക്കണമെന്ന് സുരക്ഷാ ഏജൻസികൾ നിർദേശിച്ചിരുന്നെങ്കിലും ഇമ്രാൻ ഖാൻ അനുസരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇമ്രാൻ ഖാന് എന്തെങ്കിലും സംഭവിച്ചാൽ രാജ്യത്ത് ചാവേർ ആക്രമണം നടത്തുമെന്നും പിടിഐ എംപി അത്തൗല്ല സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരുന്നു.

English Summary: Spying attempt on Ex-Pakistan prime minister Imran Khan foiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com