ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിൽ ഭരണപക്ഷം മാധ്യമങ്ങളെ വിലക്കിയത് മടിയിൽ കനമുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്വർണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന പ്രതിഷേധം ജനങ്ങൾ കാണരുതെന്ന ഫാഷിസ്റ്റ് നയമാണ് സിപിഎമ്മിനുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി നിയമസഭയിലും മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണ്.

ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഫാഷിസ്റ്റ് ഭരണകൂടം വിലക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് പാർലമെന്റിൽ മാധ്യമപ്രവർത്തകരുടെ എണ്ണം ചുരുക്കിയപ്പോൾ മാധ്യമവിലക്കെന്നു പ്രഖ്യാപിച്ച ബുദ്ധിജീവികളെയും സാംസ്കാരിക നായകരെയും ഇപ്പോൾ കാണാനില്ല. ചോദ്യം ചോദിക്കുന്നവരെ വിലക്കുന്ന കിം ജോങ് ഉന്നിന്റെ ശൈലിയാണ് പിണറായി വിജയൻ കേരളത്തിലും നടപ്പിലാക്കുന്നത്. 

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി ചെയ്തത് തന്നെയാണ് ഇപ്പോൾ പിണറായി വിജയനും ചെയ്യുന്നത്. അന്ന് മാധ്യമങ്ങൾക്ക് സെൻസറിങ് ഏർപ്പെടുത്തിയെങ്കിൽ ഇന്ന് പിആർഡി ഔട്ട് മാത്രമാണ് നൽകിയത്. മാധ്യമവിലക്കിനെ സംബന്ധിച്ച് സ്പീക്കറുടെ മറുപടി അരിയാഹാരം കഴിക്കുന്നവർ ആരും വിശ്വസിക്കില്ല. വയനാട്ടിലെ എസ്എഫ്ഐ ആക്രമണത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് ചേർന്ന പണിയല്ല.

കേരളത്തിൽ കലാപമുണ്ടാക്കി രാഷ്ട്രീയ വിഷയങ്ങളിൽനിന്നും ഒളിച്ചോടാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. വി.ഡി.സതീശൻ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയതും പ്രതിഷേധാർഹമാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും മുതിർന്ന നേതാക്കൾ പരസ്പരം ഭീഷണി മുഴക്കുകയാണ്. കേരള രാഷ്ട്രീയം ഇത്രയും മലീമസമായ മറ്റൊരു സമയമുണ്ടായിട്ടില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary : K Surendran against media ban in Kerala assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com