ആവിക്കലില്‍ വന്‍ സംഘര്‍ഷം, അറസ്റ്റ്; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്
Mail This Article
കോഴിക്കോട്∙ ജനവാസമേഖലയായ ആവിക്കൽ തോട് പ്രദേശത്ത് മലിന ജല സംസ്കരണ പ്ലാന്റിന്റെ നിർമാണവുമായി മുന്നോട്ടുപോകാനുള്ള കോര്‍പറേഷന്‍ തീരുമാനത്തിനെതിരെ വൻ പ്രതിഷേധം. മലിന ജല സംസ്കരണ പ്ലാന്റ് നിർമാണം ഇന്ന് ആരംഭിച്ചതോടെ നിര്‍മാണം തടയാന്‍ സംഘടിച്ചെത്തിയ നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുള്ളവർ നടക്കാവ് പൊലീസ് സ്റ്റേഷനുള്ളിൽ പ്രതിഷേധിക്കുന്നു.
പുലര്‍ച്ചെ അഞ്ചരയോടെ നാട്ടുകാര്‍ സംഘടിക്കുന്നതിനുമുന്‍പ് ഉദ്യോഗസ്ഥരും ജോലിക്കാരും ആവിക്കലിലെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. വലിയ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് ഭൂമി നിരപ്പാക്കി. പൈലിങ്ങിനുള്ള പ്രാരംഭജോലികളും ആരംഭിച്ചു. സുരക്ഷയ്ക്കായി വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചതോടെ പ്രക്ഷോഭകര്‍ക്ക് നിര്‍മാണസ്ഥലത്തേക്ക് കടക്കാനായില്ല. തുടര്‍ന്നാണ് റോഡ് ഉപരോധം തുടങ്ങിയത്.മലാപ്പറമ്പ് ഭാഗത്തുനിന്നുള്ള ബസുകൾ പലതും ഗതാഗത കുരുക്ക് കാരണം മിനി ബൈപാസ് വഴി കയറി അശോകപുരം വഴി മാനാഞ്ചിറയിലേക്ക് പോകുന്നുണ്ട്.
English Summary: Mass protest against sewage treatment plant Construction in Kozhikode