ADVERTISEMENT

തിരുവനന്തപുരം ∙ ചെറുകിട ഇടത്തര സംരംഭകത്വ (എംഎസ്എംഇ) ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് കൂടുതല്‍ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികള്‍ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന്‍ (കെഎസ്ഐഡിസി) ആവിഷ്കരിക്കുന്നു. സ്വകാര്യ വ്യവസായ പാർക്കുകളില്‍ യൂണിറ്റുകൾ സ്ഥാപിക്കുന്ന സംരംഭകർക്കും ഇനി മുതല്‍ പാട്ടക്കരാറുകളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം നൽകുമെന്ന് കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എം.ജി.രാജമാണിക്യം പറഞ്ഞു. 

കെഎസ്ഐഡിസിയുടെയോ കിന്‍ഫ്രയുടെയോ വ്യവസായ പാർക്കുകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കാണ് ഇതുവരെ പാട്ടാവകാശത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം നൽകിയിരുന്നത്. നിശ്ചിത അളവ് ഭൂമിയുള്ളവര്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഏകജാലക ഓൺലൈൻ ക്ലിയറൻസ് സംവിധാനമായ കെ-സ്വിഫ്റ്റില്‍ (സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫെയ്സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പെറന്റ് ക്ലിയറന്‍സസ്) ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റി, ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ്, ഹെൽത് കെയർ ഡിപ്പാർട്മെന്റ് എന്നിവയിൽ നിന്നുള്ള അനുമതികളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കൂടുതൽ സേവനങ്ങളും സംയോജിപ്പിക്കും. ഇതിനായി കെ-സ്വിഫ്റ്റിന്റെ മൊബൈൽ ആപ്ലിക്കേഷന്‍ സജ്ജമാക്കും. 

നിലവില്‍ 21 വകുപ്പുകളിലും ഏജൻസികളിലുമായി 90 സംയോജിത സേവനങ്ങളാണ് കെ-സ്വിഫ്റ്റില്‍ ലഭ്യമായിട്ടുള്ളത്. 31,023 കോടി രൂപ മുതൽമുടക്കുള്ള 85 പദ്ധതികൾക്കാണ് ഈ സംവിധാനത്തിലൂടെ ഇതിനോടകം സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡ് അനുമതി നൽകിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി പ്രകാരം 25 ലക്ഷം മുതൽ രണ്ടുകോടി വരെ രൂപ നിർമാണ, സേവന മേഖലകളില്‍ സംരംഭകർക്ക് ധനസഹായം നൽകും. വനിതാ സംരംഭകർക്ക് 25 ലക്ഷം രൂപയുടെ പ്രത്യേകസഹായവും ലഭ്യമാണ്.

ഉപകരണങ്ങളുടെ നവീകരണം ഉൾപ്പെടെ നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനോ പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനോ തുക പ്രയോജനപ്പെടുത്താം. ഏഴു ശതമാനം പലിശയുള്ള വായ്പ ഒരു വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ ആറ് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കണം. സ്റ്റാർട്ടപ്പുകൾക്കായി രണ്ടു പ്രത്യേക പദ്ധതികളാണുള്ളത്. നൂതന സ്റ്റാർട്ടപ്പുകൾക്ക് പ്രാഥമിക മൂലധനമായി 25 ലക്ഷം നൽകും. നിലവിലുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് 50 ലക്ഷം വരെയും നല്‍കും.

സംസ്ഥാന തലത്തില്‍ ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങളിൽ 93.5 ശതമാനവും കേരളം നടപ്പാക്കിയതായി രാജമാണിക്യം പറഞ്ഞു. സംസ്ഥാനം നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ 91 ശതമാനവും കേന്ദ്രം അംഗീകരിച്ചു. 2022 സംരംഭകത്വ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒരുലക്ഷം സംരംഭങ്ങൾ സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. പരമ്പരാഗതമായി തുടരുന്നതും തടസ്സങ്ങളേറെയുള്ളതുമായ പല ചട്ടങ്ങളും ഘട്ടംഘട്ടമായി ഒഴിവാക്കി നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതല്‍  മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നു വ്യവസായ മന്ത്രി പി.രാജീവ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

English Summary : More services in the third edition of K-Swift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com