ADVERTISEMENT

തിരുവനന്തപുരം∙ രാഹുൽഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ ആക്രമിച്ചത് എല്ലാവരും ഗൗരവത്തോടെയാണു കണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആ സംഭവത്തെ ന്യായീകരിക്കാൻ ആരും ശ്രമിച്ചിട്ടില്ല. ജില്ലാ കമ്മിറ്റിയും മാർച്ചിനെ തള്ളിക്കളഞ്ഞു. സംസ്ഥാന കമ്മിറ്റി സംഭവത്തെ അപലപിച്ചു. സർക്കാർ കർശനമായ നിയമനടപടികളിലേക്കാണ് കടന്നത്. ഉത്തരവാദികളായ 24പേരെ അറസ്റ്റു ചെയ്തു. ഇതിൽ പെൺകുട്ടികളുമുണ്ട്. ഇത്രയും നടപടികളെടുത്തപ്പോൾ അതനുസരിച്ചുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു.

നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത കാര്യമാണ് ഇന്നു സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ പ്രശ്നങ്ങളിൽ റൂൾ 50 അനുസരിച്ചുള്ള നോട്ടിസ് സഭയിൽ വരാറുണ്ട്. കൽപ്പറ്റ അംഗമാണ് ഇന്ന് നോട്ടിസ് നൽകിയത്. അടിയന്തരപ്രമേയം ഒരു കാരണവശാലും വരാൻ പാടില്ല എന്നു കരുതി പ്രതിപക്ഷം ബഹളമുണ്ടാക്കി. സ്പീക്കർ ബഹളമുണ്ടാക്കരുതെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷം കേട്ടില്ല. ചോദ്യോത്തരവേള പൂർണമായും തടസ്സപ്പെട്ടു. എന്താണു പ്രതിഷേധത്തിനുള്ള കാരണമെന്ന് പ്രതിപക്ഷത്തുനിന്ന് ആരും പറഞ്ഞില്ല. മുദ്രാവാക്യം വിളിയും നടുത്തളത്തിൽ ഇറങ്ങലും ബാനർ ഉയർത്തലുമാണ് നടന്നത്. ചട്ടവിരുദ്ധമായ കാര്യമാണ് സഭയിൽ നടന്നതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ജനാധിപത്യ അവകാശം അംഗീകരിക്കുന്നില്ല, തള്ളിക്കളയുന്നു എന്നാണു പ്രതിപക്ഷം പറയുന്നത്. വല്ലാത്ത അസഹിഷ്ണുതയാണ് സഭയിൽ കണ്ടത്. നോട്ടിസ് കൊടുത്ത വിഷയം സഭയിൽ ഉന്നയിച്ചാൽ ലഭിക്കാനിടയുള്ള മറുപടി പൂർണമായി ഒഴിവാകണമെന്ന് യുഡിഎഫ് ആഗ്രഹിച്ചിരിക്കാം. നാട്ടിൽ കലാപമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതിന്റെ മറ്റൊരു പതിപ്പാണ് ഇന്ന് സഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സഭയിൽ കാര്യങ്ങൾ പറയാതെ പുറത്തു പറയുന്നത് ശരിയായ നിലപാടല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 37 ദിവസത്തിനുശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടതിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.

English Summary: Press Meet of Kerala CM Pinarayi Vijayan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com